കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് മത്സ്യ ലഭ്യത കുത്തനെ കുറഞ്ഞു. സമുദ്രോപരിതലത്തിലെ താപനില കൂടിയതിനാലാണ് മീത്സ്യങ്ങളുടെ ലഭ്യതയില്‍ കുറവ് വന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. മത്തിയുടേയും അയലയുടേയും ലഭ്യതയിലാണ് കാര്യമായ കുറവുണ്ടായത്. തുടര്‍ന്ന് ഇവയുടെ വില ഇരട്ടിയായി വര്‍ധിച്ചു.
മത്തിക്കും അയലക്കുമാണ് ഏറെ ഡിമാന്റ്. ഇവ വളരെ കുറച്ചേ തുറമുഖങ്ങളിലേക്കെത്തുന്നുള്ളൂ. എത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റ് തീരും. ഒരു കുട്ട മത്തിക്ക് 4000 രൂപയാണ് നിലവിലെ വില. നേരത്തെ ഇത് 1800 ആയിരുന്നു. 4000 രൂപയുണ്ടായിരുന്ന അയലയിപ്പോള്‍ 8000 രൂപയായി. കൊഴുചാള 6000, കിളിമീന്‍ 2000 എന്നിങ്ങനെയാണ് വില.
കിഴക്കന്‍ തീരങ്ങളിലെ ട്രോളിങ് നിരോധനവും വില കൂടാന്‍ കാരണമായിട്ടുണ്ട്. അന്തരീക്ഷ താപനില വ്യത്യാസമില്ലാതെ തുടരുന്നത് വെല്ലുവിളിയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
തമിഴ്‌നാട്, ആന്ധ്രാ, ബംഗാള്‍, ഒറീസ എന്നിവിടങ്ങളില്‍ ട്രോളിംഗ് നിരോധനമാണ്. പടിഞ്ഞാറന്‍ തീരങ്ങളിലാകട്ടെ മത്സ്യ ക്ഷാമമാണ്. അടുത്ത മാസത്തോടെ അന്തരീക്ഷ താപ നില കുറഞ്ഞാല്‍ കൂടുതല്‍ ബോട്ടുകളും വള്ളങ്ങളും കടലിലേക്ക് പോകുമെന്നാണ് ഫിഷറീസ് അധികൃതര് പറയുന്നത്. ക്ഷാമം മുതലടെക്കാന്‍ പഴകിയ മത്സ്യങ്ങള്‍ വിപണയിലെത്താന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ കര്‍ശന നിരീക്ഷണത്തിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ