കൊച്ചി: ശ്രീലങ്കയിലെ ചാവേർ ആക്രമണത്തിന് പിന്നാലെ കേരളത്തിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത റിയാസ് അബൂബക്കറിനെ എറണാകുളം സബ് ജയലിൽ നിന്ന് കൊച്ചി കലൂരിലുള്ള എൻഐഎ കോടതിയിൽ എത്തിച്ചത് പ്രൈവറ്റ് ബസിൽ. നാമമാത്രമായ സുരക്ഷാ ജിവനക്കാർ മാത്രമായിരുന്നു ഇയാള കൊണ്ടു വരുമ്പോൾ ഉണ്ടായിരുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഹൈക്കോടതിക്ക് സമീപത്ത് നിന്ന് രണ്ട് പൊലീസുകാർക്കൊപ്പമാണ് ഇയാളെ പ്രൈവറ്റ് ബസിൽ കൊണ്ടു വന്നത്. പൊലീസുകാരുടെ കൈയിൽ ആയുധങ്ങളുമുണ്ടായിരുന്നില്ല.
ഇക്കാര്യത്തിൽ കേരള പൊലീസിന് പ്രത്യേക നിർദേശങ്ങളൊന്നും നൽകിയിരുന്നില്ലെന്നാണ് എൻഐഎ അധികൃതർ പറയുന്നത്. അതേസമയം എൻഐഎ കേസുകളിൽ വിചാരണയടക്കം നടക്കുന്ന സമയത്ത് കോടതിയിൽ കനത്ത സുരക്ഷയാണ് ഒരുക്കാറുള്ളത്.
പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും ഇസ്ലാമിക് സ്‌റ്റേറ്റിന് വേണ്ടി ചാവേറാകാന്‍ റിയാസ് അബൂബക്കര്‍ തീരുമാനിച്ചിരുന്നുവെന്നും എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന് റിയാസിനെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ റിയാസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതിയായ, സിറിയയിലുള്ള ഐഎസ് കമാന്‍ഡര്‍ അബ്ദുള്‍ റാഷിദിന്റെ നിര്‍ദേശപ്രകാരം കേരളത്തില്‍ പലയിടങ്ങളില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ