നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമം, മാര്‍ബിള്‍ പാളി വീശി പരിഭ്രാന്തി സൃഷ്ടിച്ചു; സൈറണ്‍ മുഴക്കി രക്ഷിച്ച് ആംബുലന്‍സ് ജീവനക്കാര്‍ 

അര്‍ധരാത്രിയില്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നാടോടി സ്ത്രീകളെ പീഡിപ്പിക്കാന്‍ അക്രമിയുടെ ശ്രമം
നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമം, മാര്‍ബിള്‍ പാളി വീശി പരിഭ്രാന്തി സൃഷ്ടിച്ചു; സൈറണ്‍ മുഴക്കി രക്ഷിച്ച് ആംബുലന്‍സ് ജീവനക്കാര്‍ 

തൃശൂര്‍: അര്‍ധരാത്രിയില്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നാടോടി സ്ത്രീകളെ പീഡിപ്പിക്കാന്‍ അക്രമിയുടെ ശ്രമം. ഇതുവഴിയെത്തിയ ആംബുലന്‍സിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ യുവതികള്‍ക്ക് രക്ഷയായി.യുവതികളെ രക്ഷിക്കാനുളള ശ്രമത്തിനിടെ മൂര്‍ച്ചയുള്ള മാര്‍ബിള്‍ പാളി ഉപയോഗിച്ച് ജീവനക്കാരിലൊരാളെ അക്രമി കുത്തിവീഴ്ത്തി. ഉടന്‍ ഡ്രൈവര്‍ ആംബുലന്‍സിലെ സൈറണ്‍ ഉച്ചത്തില്‍ മുഴക്കിയതോടെ നാട്ടുകാരും യാത്രക്കാരും ഓടിക്കൂടി അക്രമിയെ പിടിച്ചുകെട്ടി യുവതികളെ രക്ഷപ്പെടുത്തി. കഞ്ചാവു ലഹരിയില്‍ അക്രമം നടത്തിയ കോതമംഗലം ഭൂതത്താന്‍കെട്ട് അരീക്കാട്ടില്‍ ജോമോന്‍ വര്‍ഗീസിനെ (41) അറസ്റ്റ് ചെയ്തു.

എംജി റോഡിനു സമീപമാണ് സംഭവം. ആക്ട്‌സ് ആംബുലന്‍സിലെ ഡ്രൈവര്‍
കോട്ടയം വില്ലൂന്നി കുന്നംപുറത്ത് ജോണിക്കുട്ടി, സഹപ്രവര്‍ത്തകന്‍ കുന്നംകുളം പൂക്കോട്ടില്‍ ഷിബിന്‍ സിദ്ധാര്‍ഥ് എന്നിവരാണ് യുവതികള്‍ക്കു രക്ഷകരായത്. മുതുവറയില്‍ അപകടത്തില്‍പ്പെട്ടയാളെ ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങുകയായിരുന്നു  ഇവര്‍. എംജി റോഡിനടുത്തെത്തിയപ്പോള്‍ 2 നാടോടി സ്ത്രീകള്‍ക്കു നേരെ മൂര്‍ച്ചയുള്ള മാര്‍ബിള്‍പാളി വീശി ഒരാള്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതു കണ്ടു. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ കിടന്നുറങ്ങുമ്പോള്‍ കഞ്ചാവുലഹരിയില്‍ അടുത്തെത്തി ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നാടോടികളെ മാര്‍ബിള്‍ പാളി വീശി ഇയാള്‍ ഓടിച്ചിരുന്നു.

ആംബുലന്‍സ് നിര്‍ത്തി ഇറങ്ങിയ ഷിബിന്‍ അക്രമിയെ തടയാന്‍ ശ്രമിച്ചെങ്കിലും മാര്‍ബിള്‍ പാളി ഉപയോഗിച്ച് ഇയാള്‍ വാരിയെല്ലിന്റെ ഭാഗത്തു കുത്തി. ഉടന്‍ ഡ്രൈവര്‍ ജോണിക്കുട്ടി സൈറണ്‍ മുഴക്കി.  മാര്‍ബിള്‍ പാളി വടികൊണ്ട് അടിച്ചുതെറിപ്പിക്കുകയും ചെയ്തു. സൈറണ്‍ ശബ്ദം കേട്ട് ഓടിയെത്തിയവര്‍ അക്രമിയെ പിടിച്ചുകെട്ടി ആംബുലന്‍സിന്റെ പിന്നിലിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com