കൊല്ലം:കൊട്ടാരക്കരയിൽ അവധി കഴിഞ്ഞു വിദേശത്തേക്കു മടങ്ങാൻ വിമാനത്താവളത്തിലേക്കു പോയ പ്രവാസി മലയാളിയെ കാർ തടഞ്ഞു നിർത്തി മുഖംമൂടി സംഘം ആക്രമിച്ച് വെട്ടി പരുക്കേൽപ്പിച്ചതായി പരാതി. പരുക്കേറ്റ അടൂർ കണ്ണംകോട് നാലുതുണ്ടിൽ വീട്ടിൽ എ ഷബീറിനെ (40) തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ പന്ത്രണ്ടരയോടെ എംസി റോഡിൽ ലോവർ കരിക്കത്തിനു സമീപമായിരുന്നു സംഭവം.
ഷബീറും ഡ്രൈവർ രാജേഷുമാണു കാറിലുണ്ടായിരുന്നത്. പിന്നാലെ മറ്റൊരു കാറിൽ സംഘം പിന്തുടരുകയായിരുന്നെന്നാണു ഷബീറിന്റെ മൊഴി. ലോവർ കരിക്കത്ത് എത്തിയപ്പോൾ കാറിനെ മറികടന്ന് സംഘത്തിന്റെ വാഹനം കുറുകെയിട്ടു. തുടർന്ന് മുഖംമൂടി ധരിച്ച ആറംഗസംഘം ആക്രമിക്കുകയായിരുന്നെന്നു ഷബീർ പറയുന്നു. കാറിന്റെ വശത്തെ ചില്ല് അടിച്ചു തകർത്ത ശേഷം ഷബീറിനെ പിടിച്ചിറക്കി വാൾ ഉപയോഗിച്ചു കാൽമുട്ടിൽ വെട്ടി. നിലവിളി കേട്ടു നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം വാഹനത്തിൽ കയറി രക്ഷപ്പെട്ടതായും മൊഴിയിലുണ്ട്. കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹതകളുണ്ടെന്നു പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ