തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മൂന്നു സീറ്റിൽ വിജയിക്കുമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ വിലയിരുത്തല്‍. വയനാട് ഒഴികെ മൂന്നു സീറ്റിലും ജയസാധ്യതയുണ്ടെന്നാണ് തിരുവനന്തപുരത്ത് നടന്ന നേതൃയോഗം വിലയിരുത്തിയത്. വയനാട്ടിലെ ഇടതുസ്ഥാനാര്‍ത്ഥി പിപി സുനീറിനെതിരായ പി വി അന്‍വറിന്റെ ആക്ഷേപവും യോഗം ചര്‍ച്ച ചെയ്തു.
പിവി അന്‍വറിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യണമെന്ന മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് തള്ളി. അന്‍വറിനെതിരെ കേസ് ഫയല്‍ ചെയ്യേണ്ടതില്ലെന്നും സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. അന്‍വറിന്റെ വാക്കുകള്‍ സിപിഎം നേതൃത്വം തന്നെ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും യോഗം വിലയിരുത്തി. വോട്ടെടുപ്പിന് ശേഷം ചേരുന്ന സിപിഐയുടെ ആദ്യ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമായിരുന്നു നടന്നത്.
സിപിഐ, മുസ്ലീം ലീഗിന് തുല്യമാണെന്നും തന്നെ ദ്രോഹിക്കാനാണ് എക്കാലവും ശ്രമിച്ചിട്ടുള്ളതെന്നുമായിരുന്നു പി വി അന്‍വര്‍ അഭിപ്രായപ്പെട്ടത്. വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ പി പി സുനീര്‍ ലീഗിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണെന്നും അന്‍വര്‍ ആരോപിച്ചു.
വിവാദപ്രസ്താവനക്കെതിരെ സിപിഐയും എഐവൈഎഫും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐക്കെതിരെ പരസ്യമായി രംഗത്തുവന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ