തൃശൂര്‍: റെയിൽപാളത്തില്‍ കരിങ്കല്ലുവെച്ച രണ്ട് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ. സിഗ്നൽ തകരാർ ശ്രദ്ധയിൽപ്പെട്ട് അന്വേഷിച്ചതിനാൽ വൻ അപകടം ഒഴിവായി. ഛത്തിസ്ഗഢ് ജസ്പൂര്‍ ജില്ലക്കാരായ രൂപേഷ് കുമാര്‍ യാദവ് (21), സലീം ബര്‍ള(19) എന്നിവരാണ് പാളത്തിൽ കല്ലുവെച്ചത്. ഇരുവരെയും ആർ പി എഫും റെയിൽവേ പൊലീസും അറസ്റ്റ് ചെയ്തു. ഒല്ലൂരിലെ പ്ലാസ്റ്റിക് കമ്പനിയിലെ തൊഴിലാളികളാണ് ഇരുവരും.
ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷന്റെ തെക്കുവശത്തെ സിഗ്നലിനോട് ചേർന്നാണ് കല്ലുവെച്ചത്. ട്രെയിന്റെ ചക്രങ്ങൾ കയറിയിറങ്ങുമ്പോൾ കല്ല് പൊടിയുന്നത് കാണാൻ വേണ്ടിയാണ് കല്ലുവെച്ചതെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞതത്രെ. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.
നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് കയറാനിരിക്കെ സിഗ്നല്‍ ലഭ്യമാവാത്തത് സ്‌റ്റേഷന്‍ മാസ്റ്ററുടെ ശ്രദ്ധയിൽപ്പെട്ടു. ഉടന്‍ ഗേറ്റ് കീപ്പറെയും മറ്റൊരു ജീവനക്കാരനെയും അന്വേഷണത്തിനായി സിഗ്നൽ പോയിൻറിലേക്ക് നിയോഗിച്ചു. ഇവിടെയാണ് പാളങ്ങള്‍ ചേരുന്ന സ്ഥലത്ത് ചെറിയ കല്ലുകള്‍ നിറച്ചുവെച്ചത് കണ്ടത്. സമീപത്ത് മാറി എറണാകുളം ഭാഗത്തേക്കുള്ള പാളത്തില്‍ വേറെ വലിയ കല്ലുവെച്ചതായും കണ്ടു. ഉടൻ വിവരം സ്‌റ്റേഷന്‍ മാസ്റ്ററെ അറിയിച്ചു. സ്റ്റേഷൻ മാസ്റ്റർ തൃശൂരില്‍ ആര്‍പിഎഫിനെയും അറിയിച്ചു. ആര്‍പിഎഫും റെയില്‍വേ പൊലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
ആളെ അറിഞ്ഞില്ലെങ്കിലും ഇവര്‍ ധരിച്ച ടീ ഷര്‍ട്ടിനെ കുറിച്ച് പ്രദേശവാസികൾ നൽകിയ അടയാളമനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ട്രാക്കിനോട് ചേര്‍ന്ന ഗോഡൗണില്‍നിന്ന് ഇവരെ പിടികൂടി. സുഹൃത്തിനെ നാട്ടിലേക്ക് ട്രെയിൻ കയറ്റിവിട്ടശേഷം മദ്യപിച്ച് താമസസ്ഥലത്തേക്ക് വരുമ്പോഴാണ് പാളത്തില്‍ കല്ലുകയറ്റിവെച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ