കൊച്ചി : അക്രമരാഷ്ട്രീയം അനാഥമാക്കുന്ന കുടുംബങ്ങളുടെ കഥ പറഞ്ഞ തിരുവനന്തപുരം അക്ഷര ക്രിയേഷന്‍സിന്റെ കുരുത്തി നാടകത്തെ തഴഞ്ഞ കേരള സംഗീത നാടക അക്കാദമിയുടെ നടപടിയെ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍ രംഗത്ത്. ഒന്നാലോചിച്ചാല്‍, കുരുത്തിയുടെ അണിയറ ശില്പികളും അഭിനേതാക്കളും ഭാഗ്യവാന്മാരാണ്: അവാര്‍ഡ് കിട്ടിയില്ലെന്നേയുളളൂ, ഈ നവോത്ഥാന കാലത്ത് അവര്‍ക്ക് തല്ലു കിട്ടിയില്ലല്ലോ? ജയശങ്കര്‍ ഫെയസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കേരള സംഗീത നാടക അക്കാദമിയുടെ 2018 ലെ സംസ്ഥാന പ്രൊഫഷണല്‍ നാടക മല്‍സരത്തിലേക്ക് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത നാടകങ്ങളുടെ കൂട്ടത്തില്‍ കുരുത്തിയും ഉള്‍പ്പെട്ടിരുന്നു. ആകെ 32 നാടകങ്ങള്‍ പരിശോധിച്ചശേഷം 10 നാടകങ്ങളാണു മത്സരത്തിലേക്കു തിരഞ്ഞെടുത്തത്. സിപിഎം പ്രതിസ്ഥാനത്തു നിൽക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കഥ പരോക്ഷമായി അവതരിപ്പിച്ചതാണ് ഒഴിവാക്കലിന് കാരണമെന്നാണ് ആക്ഷേപം. കുരുത്തിയെ തഴഞ്ഞതിനെതിരെ നാടക സംവിധായകൻ രാജേഷ് ഇരുളം രംഗത്തെത്തിയിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഹേമന്ത് കുമാര്‍ എഴുതി രാജേഷ് ഇരുളം സംവിധാനം ചെയ്ത നാടകമാണ് കുരുത്തി (thet rap). കണ്ണൂര്‍ ജില്ലയിലെ വടിവാള്‍ രാഷ്ട്രീയം പ്രമേയമാക്കിയ ഈ കലാസൃഷ്ടി തിരുവനന്തപുരം അക്ഷര ക്രിയേഷന്‍സ് കഴിഞ്ഞ വര്‍ഷം ഇരുന്നൂറോളം വേദികളില്‍ വിജയകരമായി അവതരിപ്പിച്ചു. നിരവധി പുരസ്‌കാരങ്ങളും നേടി.
കേരള സംഗീത നാടക അക്കാദമിയിലെ തമ്പുരാക്കന്മാര്‍ക്ക് ഈ നാടകം തെല്ലും രസിച്ചില്ല. അവര്‍ കുരുത്തിയെ കുരുതി കഴിച്ചു. പ്രൊഫഷണല്‍ നാടക മത്സരത്തില്‍ അവതരണാര്‍ഹത നേടിയ പത്തു നാടകങ്ങളില്‍ കുരുത്തി ഇല്ല.
ഒന്നാലോചിച്ചാല്‍, കുരുത്തിയുടെ അണിയറ ശില്പികളും അഭിനേതാക്കളും ഭാഗ്യവാന്മാരാണ്: അവാര്‍ഡ് കിട്ടിയില്ലെന്നേയുളളൂ, ഈ നവോത്ഥാന കാലത്ത് അവര്‍ക്ക് തല്ലു കിട്ടിയില്ലല്ലോ?
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ