ശാന്തിവനം നശിപ്പിക്കരുതെന്ന ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. അമൂല്യമായ ശാന്തിവനം നശിപ്പിക്കപ്പെട്ടാൽ ഇതുപോലൊന്നു പുനർസൃഷ്ടിക്കാൻ ആർക്കുമാകില്ലെന്നും അതിനാൽ ബദൽമാർഗം കണ്ടെത്തണം എന്നുമാണ് വി.എം. സുധീരൻ കത്തിലൂടെ പറഞ്ഞത്.
നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കെഎസ്ഇബിയ്ക്ക് മുഖ്യമന്ത്രി അടിയന്തര നിർദേശം നൽകണമെന്നും സുധീരൻ പറഞ്ഞു. കെഎസ്ഇബിയാണ് ശാന്തിവനത്തിൽ 11കെവി ലൈനിന്റെ ടവർ നിർമിക്കുന്നത്. സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ട ജനപ്രതിനിധികളും മറ്റുള്ളവരുമായും ചർച്ച നടത്തി പൊതുസ്വീകാര്യതയുടെ അടിസ്ഥാനത്തിൽ ബദൽ മാർഗങ്ങൾ കണ്ടെത്തണം എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
ശാന്തിവനത്തെ നശിപ്പിക്കാതെ നിർദ്ദിഷ്ട വൈദ്യുതി പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതായിരിക്കും ഉചിതം. അമൂല്യമായ ശാന്തിവനം നശിപ്പിക്കപ്പെട്ടാൽ ഇതുപോലൊന്നു പുനർസൃഷ്ടിക്കാൻ ആർക്കുമാകില്ല. അതുകൊണ്ട് യാഥാർഥ്യബോധത്തോടെ രമ്യമായ പരിഹാരമുണ്ടാക്കി ശാന്തിവനത്തെ രക്ഷിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണം- സുധീരൻ കത്തിലൂടെ പറഞ്ഞു.
എറണാകുളം പറവൂരിൽ രണ്ട് ഏക്കറിലാണ് ശാന്തിവനം വ്യാപിച്ചു കിടക്കുന്നത്. ടവർ നിർമിക്കാൻ ഒരു സെന്റിൽ താഴെ സ്ഥലം മാത്രം മതിയെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതിനോടകം 50 സെന്റ് അടിക്കാടും മരങ്ങളും ഉൾപ്പെടെയുള്ള സ്വാഭാവികവനം നശിപ്പിച്ചു. പൈലിങ്ങിന്റെ ചെളി ഒഴുക്കിവിട്ടും നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ