അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം: വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസവകുപ്പ്, അംഗീകരിക്കില്ലെന്ന് രക്ഷിതാക്കള്‍ 

 മൂന്നുപേരും സേ പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസവകുപ്പ്
അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം: വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസവകുപ്പ്, അംഗീകരിക്കില്ലെന്ന് രക്ഷിതാക്കള്‍ 

കോഴിക്കോട്: നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫലം തടഞ്ഞുവെച്ച മൂന്നു കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ. ഇവര്‍ക്ക് വേണ്ടി ആള്‍മാറാട്ടം നടത്തി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം പുറത്തുവന്നതോടെ, വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞുവെയ്ക്കുകയായിരുന്നു.  മൂന്നുപേരും സേ പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചു. പരീക്ഷയുടെ ഫീസ് സര്‍ക്കാര്‍ വഹിക്കും. അതേസമയം വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനത്തില്‍ എതിര്‍പ്പുമായി രക്ഷിതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. സേ പരീക്ഷ നടത്താനുളള വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം അംഗീകരിക്കില്ല എന്ന നിലപാടിലാണ് രക്ഷിതാക്കള്‍.

അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും. പ്രിന്‍സിപ്പലിനും രണ്ട് അധ്യാപകര്‍ക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ റസിയ, അധ്യാപകരായ നിഷാദ് വി മുഹമ്മദ്, പികെ ഫൈസല്‍ എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തത്. 

ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി നാല് വകുപ്പുകളാണ് മുക്കം പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനിടെ, മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്. 

നിഷാദ് വി മുഹമ്മദ് എന്ന അധ്യാപകന്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പരീക്ഷ പൂര്‍ണമായും എഴുതുകയും 32 വിദ്യാര്‍ത്ഥികളുടെ ഐടി പരീക്ഷ തിരുത്തി എഴുതുകയും ചെയ്തതായി ഹയര്‍ സെക്കന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് നിയമ നടപടിയുണ്ടായിരിക്കുന്നത്. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന പരാതി ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് കേസെടുത്തെടുത്തത്. 

താന്‍ പഠനവൈകല്യമുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുകയാണ് ചെയ്തത് എന്നായിരുന്നു അധ്യാപകന്റെ വാദം. എന്നാല്‍ ഇത് സ്‌കൂളിലെ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക തന്നെ തള്ളിക്കളഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com