കൊച്ചിന്റെ കരിഞ്ഞ മുഖമൊന്ന് കാണിച്ച് കൊടുക്ക് സാറേ: ശാപവര്‍ഷങ്ങള്‍ക്ക് നടുവില്‍ ചന്ദ്രന്‍

നൂറോളം പൊലീസുകാരുടെ അകമ്പടിയില്‍ സ്വന്തം വീടിനു മുന്നിലെത്തിയ ചന്ദ്രന്‍ ഏറെ നിര്‍വികാരനായിട്ടാണു മകളുടെ മൃതദേഹത്തിന് സമീപമെത്തിയത്.
കൊച്ചിന്റെ കരിഞ്ഞ മുഖമൊന്ന് കാണിച്ച് കൊടുക്ക് സാറേ: ശാപവര്‍ഷങ്ങള്‍ക്ക് നടുവില്‍ ചന്ദ്രന്‍

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ഭാര്യ ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും മൃതദേഹങ്ങള്‍ കാണാനെത്തിയ ചന്ദ്രന്റെ നേരെ ശാപവര്‍ഷങ്ങളുമായി പാഞ്ഞടുത്ത് നാട്ടുകാര്‍. 'കൊച്ചിന്റെ കരിഞ്ഞ മുഖമൊന്നു കാണിച്ചു കൊടുക്ക് സാറേ അവന്' എന്ന് പറഞ്ഞായിരുന്നു ആളുകള്‍ ചന്ദ്രന് നേരെ ആക്രോശിച്ചത്. 

നൂറോളം പൊലീസുകാരുടെ അകമ്പടിയില്‍ സ്വന്തം വീടിനു മുന്നിലെത്തിയ ചന്ദ്രന്‍ ഏറെ നിര്‍വികാരനായിട്ടാണു മകളുടെ മൃതദേഹത്തിന് സമീപമെത്തിയത്. ഇതോടെയാണ് നാട്ടുകാര്‍ കൂടുതല്‍ ക്ഷുഭിതരായത്. നിന്റെ കൊച്ചിന്റെ അവസ്ഥ കണ്ടോയെന്ന് ചോദിച്ച് ചന്ദ്രനടുത്തേക്ക് വന്ന ചിലരെ പൊലീസിന് പിടിച്ചു മാറ്റേണ്ടിവന്നു. 

പൊള്ളലേറ്റതിനാല്‍ ഇരുവരുടെയും ശരീരങ്ങള്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഇതു തുറന്ന് കുട്ടിയുടെ മുഖം കാണിച്ചുകൊടുക്കണമെന്ന് ചിലര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. രംഗം വഷളായതിനാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ചന്ദ്രനെ തിരികെ ജീപ്പില്‍ കയറ്റി സ്‌റ്റേഷനിലേക്ക് മാറ്റി. വന്‍ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. ചന്ദ്രന്‍ ഭാര്യയുടെ മൃതദേഹത്തിനടുത്തേക്കു പോയില്ല. 

സംഭവ ദിവസം രാവിലെ മുതല്‍ ബാങ്കില്‍ നിന്ന് നിരന്തരം വിളിച്ച് പണം ചോദിച്ച് സമ്മര്‍ദം ചെലുത്തിയതില്‍ മനം നൊന്താണ് ഭാര്യയും മകളും ആത്മഹത്യയക്ക് ശ്രമിച്ചതെന്നായിരുന്നു ചന്ദ്രന്‍ മാധ്യമങ്ങളോടും അയല്‍വാസികളോടും പറഞ്ഞത്. ഇതോടെ മന്ത്രിമാര്‍ ഉള്‍പ്പടെ ബാങ്കിന്റെ നടപടിക്കെതിരെ രംഗത്തെത്തി. മനുഷ്യത്വരഹിതമായ ഇടപെടലാണ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കാണിച്ച് ബാങ്കിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ രോഷം ഉയര്‍ന്നുവന്നിരുന്നു. 

ഇതിനിടെ അപ്രതീക്ഷിതമായി ലഭിച്ച ആത്മഹത്യാ കുറിപ്പാണ് കേസിന് വഴിത്തിരിവായത്. ഇതോടെ ദുര്‍മന്ത്രവാദത്തിന്റേയും കുടുംബവഴക്കിന്റേയും കഥകള്‍ ഓരോന്നായി ചുരുളഴിഞ്ഞു. വീടിനു പിന്‍വശത്തെ പ്രത്യേകം തയാറാക്കിയ തറയില്‍ മന്ത്രവാദം നടന്നിരുന്നതായി ഉറ്റബന്ധുക്കള്‍ സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com