തൃശൂർ: 61 വർഷത്തെ ചരിത്രമുള്ള ഇന്ത്യൻ കോഫി ഹൗസിലെ വെയ്റ്റർമാരുടെ രാജകീയ വേഷത്തിലേക്ക് ഇനി ‘റാണി’മാരുമെത്തുന്നു. ഭക്ഷണം വിളമ്പാൻ വൈകാതെ വനിതകളെത്തുന്ന വിപ്ലവകരമായ മാറ്റത്തിന് കോഫി ഹൗസ് ഒരുങ്ങുകയാണ്. കോഫി ഹൗസ് തിരുവനന്തപുരം ശാഖയിൽ ജോലിയിരിക്കെ മരിച്ച സന്തോഷ് കുമാറിന്റെ ഭാര്യ ഷീനയുടെ പരാതിയാണു മാറ്റത്തിനു കാരണമായത്. ഇവരെ നിയമനത്തിനു പരിഗണിക്കണമെന്ന നിർദേശം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കോഫി ഹൗസ് ഭരണ സമിതിക്കു കൈമാറി.
തൃശൂർ മുതൽ തെക്കോട്ടുള്ള ജില്ലകളുടെ ചുമതലയുള്ള സൊസൈറ്റിക്കാണു നിർദേശം ലഭിച്ചിരിക്കുന്നത്. ആശ്രിത നിയമനങ്ങൾക്ക് ഇനി സ്ത്രീകളെയും പരിഗണിക്കും. രാത്രി 10 വരെ നീളുന്ന ഷിഫ്റ്റുകൾ കാരണമാണ് ഇതുവരെ പരിഗണിക്കാതിരുന്നതെന്നു കോഫി ഹൗസ് അധികൃതർ പറയുന്നു.
ജൂൺ 16നു തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണ സമിതി നിയമനത്തിനു തുടർ നടപടികൾ സ്വീകരിക്കും. അതിനു ശേഷമാകും യൂണിഫോം തീരുമാനിക്കുക. ‘രാജകീയ’ തൊപ്പി കോഫി ഹൗസിന്റെ മുഖമുദ്രയായതിനാൽ സ്ത്രീകൾക്കും ബാധകമായേക്കും. തൃശൂരിനു വടക്കോട്ടുള്ള കോഫി ഹൗസുകൾ നിയന്ത്രിക്കുന്ന കണ്ണൂർ സൊസൈറ്റി പാചക ജോലിക്ക് ആറ് സ്ത്രീകളെ നിയമിച്ചിട്ടുണ്ട്. ജോലി പരിചയമായാൽ ഇവരെയും ഭക്ഷണം വിളമ്പാൻ നിയോഗിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ