സിനിമയെ വെല്ലുന്ന കൗമാരക്കാരന്റെ സാഹസിക ഓട്ടോ പ്രകടനം; ബൈക്കിലും പിന്നാലെ ഓടിയും പൊലീസ്, എസ്ഐക്ക് പരിക്ക്

നഗരത്തിലൂടെ അപകടകരമായ രീതിയിൽ ഓട്ടോറിക്ഷ ഓടിച്ച് പരിഭ്രാന്തി പരത്തിയ പതിനേഴുകാരനെ പൊലീസ് പിന്തുടർന്ന് പിടികൂടി
സിനിമയെ വെല്ലുന്ന കൗമാരക്കാരന്റെ സാഹസിക ഓട്ടോ പ്രകടനം; ബൈക്കിലും പിന്നാലെ ഓടിയും പൊലീസ്, എസ്ഐക്ക് പരിക്ക്

തൊടുപുഴ: നഗരത്തിലൂടെ അപകടകരമായ രീതിയിൽ ഓട്ടോറിക്ഷ ഓടിച്ച് പരിഭ്രാന്തി പരത്തിയ പതിനേഴുകാരനെ പൊലീസ് പിന്തുടർന്ന് പിടികൂടി. പ്രതിയെ വാഹനം തടഞ്ഞ് പിടികൂടുന്നതിനിടെ എസ്ഐക്ക് പരിക്കേറ്റു. പരിക്കേറ്റ എസ്ഐ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.പ്രായപൂർത്തിയാകാത്തയാൾക്ക് വാഹനം നൽകിയതിനാൽ വാഹന ഉടമയ്ക്കെതിരെ കേസെടുക്കാൻ നടപടി സ്വീകരിക്കുമെന്നും ഓട്ടോയുടെ ടാക്സി രജിസ്ട്രേഷൻ റദ്ദുചെയ്യാൻ മോട്ടോർ വാഹനവകുപ്പിന് ശുപാർശ ചെയ്യുമെന്നും എസ് ഐ അറിയിച്ചു. 

ബുധനാഴ്ച രാവിലെ പത്തേകാലോടെയായിരുന്ന സംഭവം. കാഞ്ഞിരമറ്റം സ്വദേശിയാണ് പിടിയിലായത്. തൊടുപുഴ അമ്പലം ബൈപാസിൽനിന്ന് രണ്ട് പെൺകുട്ടികളെ കയറ്റി മുട്ടം റോഡിലേക്ക് വരുകയായിരുന്ന ഓട്ടോ കണ്ട എസ്ഐ നിർത്താൻ കൈകാണിച്ചു. എന്നാൽ, പതിനേഴുകാരൻ അമിതവേഗത്തിൽ തൊടുപുഴ പാലത്തിലിട്ട് ഓട്ടോ വട്ടംതിരിച്ച് തിരികെപ്പോകാൻ ശ്രമിച്ചു.

ഉടൻ പൊലീസ് വാഹനത്തിൽ നിന്നുമിറങ്ങിയ എസ്ഐ എം പി  സാഗർ ഓട്ടോയുടെ പിറകെ ഓടിയെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ട ട്രാഫിക് പൊലീസ് ഡിവൈഡർ ഉപയോഗിച്ച് റോഡിൽ ഓട്ടോ തടയാൻ ശ്രമിച്ചെങ്കിലും കൗമാരക്കാരൻ ഇതും ഇടിച്ചുതെറിപ്പിച്ചു. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന പെൺകുട്ടികളോട് പുറത്തേക്ക് ചാടാൻ ഇയാൾ പറഞ്ഞു. ഭയന്നുവിറച്ച കുട്ടികൾ ഓടുന്ന ഓട്ടോയിൽനിന്ന് ചാടിയിറങ്ങുകയായിരുന്നു. മുതലിയാർമഠം ഭാഗത്തേക്ക് ഓടിച്ചുപോകാൻ തിരിക്കുന്നതിനിടയിൽ രണ്ട് സ്കൂട്ടറുകളിലും ബൈക്കുകളിലും ഓട്ടോ ഇടിച്ചു. എസ് ഐയും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും ഇയാളെ പിടികൂടുന്നതിനായി രണ്ട് ബൈക്ക് യാത്രക്കാരുടെ സഹായത്തോടെ പിന്നാലെപോയി. 

വാഹനം വേഗതകുറച്ചപ്പോൾ ബൈക്കിൽനിന്നിറങ്ങി ഓട്ടോയിൽ എസ് ഐയും ബൈക്ക് യാത്രക്കാരനും പിടുത്തമിട്ടതോടെ വാഹനത്തിെൻറ വേഗതകൂട്ടി പിന്നെയും പോവുകയായിരുന്നു. ഇതിനിടെ തെന്നിവീണ എസ് ഐയുടെ കൈവിരലിന് പരിക്കേറ്റു. തുടർന്ന് മുതലിയാർമഠം ഭാഗത്തേക്കുപോയ ഓട്ടോ റോഡുപണി നടക്കുന്നതിനാൽ മുമ്പോട്ടുപോകാൻ കഴിയാതെ നിർത്തുകയായിരുന്നു. ഉടൻ തന്നെ കൗമാരക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

279 വകുപ്പ് പ്രകാരം കേസ് ചാർജ് ചെയ്ത് വൈദ്യപരിശോധന നടത്തി.  നഗരത്തിൽ രാവിലെയും വൈകീട്ടും ഓട്ടോയുമായി ഇയാൾ ഓട്ടം പിടിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com