സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി; 'ശബരിമല ധൃതി പിടിച്ച് നടപ്പാക്കേണ്ടിയിരുന്നില്ല'

വനിതാ മതില്‍ കെട്ടിയതിന്റെ അടുത്ത ദിവസം തന്നെ പൊളിച്ചു. സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുത്തത് എല്‍ഡിഎഫിന് വോട്ട് ചെയ്യാം എന്ന  ധാരണയിലല്ലെന്നും വെള്ളാപ്പള്ളി
സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി; 'ശബരിമല ധൃതി പിടിച്ച് നടപ്പാക്കേണ്ടിയിരുന്നില്ല'

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഇടതുപക്ഷത്തിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുപ്രീം കോടതി വിധിക്ക് പിന്നാലെ സര്‍ക്കാര്‍ ശബരിമലയില്‍ യുവതി പ്രവേശനം ധൃതിപിടിച്ച് നടപ്പാക്കേണ്ടിയിരുന്നില്ല. പ്രശ്‌നം കൈകാര്യം ചെയ്ത രീതി ചിലരില്‍ ആശങ്കയുണ്ടാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

വനിതാ മതില്‍ കെട്ടിയതിന്റെ അടുത്ത ദിവസം തന്നെ പൊളിച്ചു. സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുത്തത് എല്‍ഡിഎഫിന് വോട്ട് ചെയ്യാം എന്ന  ധാരണയിലല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈഴവരുടെ ചോരയും നീരുമാണ് ഇടതുപക്ഷത്തെ വളര്‍ത്തിയതെന്നും സര്‍ക്കാര്‍ ഈഴവരെ വേണ്ട വിധത്തില്‍ പരിഗണിക്കാന്‍ തയ്യാറാവുന്നില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ചേര്‍ത്തലയിലെ ഈഴവരാണ് എഎം ആരിഫിനെ ജയിപ്പിച്ചത്. ആരിഫിനെ ജയിപ്പിക്കണമെന്ന പ്രത്യേക നിര്‍ദേശം യോഗം പ്രവര്‍ത്തകര്‍ക്ക് താന്‍ നല്‍കിയിരുന്നു. 

തന്നെ ആക്രമിച്ച ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പ്രതികാരമായിരുന്നു അത്. ഈ സുവര്‍ണ്ണാവസരം താന്‍ പ്രയോജനപ്പെടുത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ തന്നെ തവിടുപൊടിയാക്കുമെന്ന് ചില നേതാക്കള്‍ നേരിട്ടു പറഞ്ഞെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com