കൊച്ചി: സിറോ മലബാര്‍സഭ എറണാകുളം-അങ്കാമാലി അതിരൂപത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ വ്യാജരേഖ ചമച്ച കേസില്‍ രണ്ടുവൈദികരുടെ അറസ്റ്റ് എറണാകുളം സെഷന്‍സ് കോടതി തടഞ്ഞു. ഫാ. പോള്‍ തേലക്കാട്ട്, ഫാ. ആന്റണി കല്ലൂക്കാരന്‍ എന്നിവരുടെ അറസ്റ്റാണ് തടഞ്ഞത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി. വ്യാഴാഴ്ച മുതല്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി വൈദികരോട് നിര്‍ദേശിച്ചു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജൂണ്‍ ഏഴിന് പരിഗണിക്കും.
വ്യാജരേഖ കേസില്‍ റിമാന്‍ഡിലുള്ള ആദിത്യ വളവിയുടെ ജാമ്യാപേക്ഷയും കോടതി ചൊവ്വാഴ്ച പരിഗണിക്കും. വ്യാജരേഖ ചമച്ചതിലോ ഗൂഢാലോചനയിലോ തനിക്ക് പങ്കില്ലെന്നും ലഭിച്ച രേഖകള്‍ ബിഷപ് ജേക്കബ് മനത്തോടത്ത് മുഖേന കര്‍ദിനാളിന് നല്‍കുകയാണ് ചെയ്തതെന്ന് ഫാ. പോള്‍ തേലക്കാട്ടിന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. വ്യാജരേഖ ചമച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിറോ മലബാര്‍ സഭ സിനഡിനുവേണ്ടി ഫാ. ജോബി മാപ്രക്കാവില്‍ നല്‍കിയ പരാതിയില്‍ പോള്‍ തേലക്കാട്ടിന്റെയും ബിഷപ്പിന്റെയും പേരുകളുണ്ട്. ഇത് കണക്കിലെടുത്താണ് പൊലീസ് ഇരുവരെയും പ്രതി ചേര്‍ത്തത്.
ഇവരെ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കേസില്‍ പോള്‍ തേലക്കാട്ട് ഒന്നാം പ്രതിയും, ടോണി കല്ലൂക്കാരന്‍ നാലാം പ്രതിയുമാണ്. കര്‍ദ്ദിനാള്‍ ആലഞ്ചേരി കൊച്ചിയിലെ ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്ക് ലക്ഷങ്ങള്‍ കൈമാറിയെന്നും മറ്റു ചില മെത്രാന്‍മാര്‍ക്കൊപ്പം ലുലുലു മാളില്‍ യോഗം ചേര്‍ന്നുവെന്നുമായിരുന്നു രേഖകളിലുണ്ടായിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ