തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണമെടുത്ത് പ്രളയബാധിത മേഖലകളില്‍ ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് ഇന്ന് ഉന്നതതല യോഗം ചേരും. പന്ത്രണ്ട് മണിയോടെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം ചേരുക.
എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിച്ചിലവഴിക്കാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പ്രകൃതി ദുരന്തം, അപകടങ്ങള്‍, രോഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് സാധാരണയായി ഫണ്ട് ചിലവഴിക്കുക. മറ്റ് ആവശ്യങ്ങൾക്ക് ഈ ഫണ്ടിൽ നിന്നും പണം എടുക്കാറില്ലെന്നും പ്രതിപക്ഷം പറയുന്നു.
പ്രളയകാലത്ത് പൊതുജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും സംഭാവനയായി ലഭിച്ച തുകയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. പ്രളയബാധിതർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും നൽകിയ ശേഷം 2000 കോടി രൂപ ഇതിൽ അവശേഷിക്കുന്നുണ്ട്. ഈ തുകയാണ് ടൗൺഷിപ്പ് നിർമ്മാണത്തിന് ഉപയോഗിക്കാൻ ആലോചിക്കുന്നത്.
ചീഫ് സെക്രട്ടറി അടക്കമുള്ള നേതാക്കൾ ഉന്നത തല യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ റവന്യൂമന്ത്രിക്കും ഉദ്യോഗസ്ഥർക്കും യോഗത്തിലേക്ക് ക്ഷണമില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ