നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ നേതൃമാറ്റം ആരും സ്വപ്‌നം കാണേണ്ട: ശ്രീധരന്‍പിള്ള

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി കേരള ഘടകത്തില്‍ നേതൃമാറ്റം ആരും സ്വപ്‌നം കാണേണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.
നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ നേതൃമാറ്റം ആരും സ്വപ്‌നം കാണേണ്ട: ശ്രീധരന്‍പിള്ള

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി കേരള ഘടകത്തില്‍ നേതൃമാറ്റം ആരും സ്വപ്‌നം കാണേണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ തനിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മറുപടിയുമായി ശ്രീധരന്‍പിള്ള രംഗത്ത് വന്നിരിക്കുന്നത്.


ഭാരവാഹികള്‍ ചുമതലയേറ്റപ്പോള്‍ സമയക്രമം തീരുമാനിച്ചിട്ടുണ്ട്. അതിന് മുമ്പ് നേതൃമാറ്റം പ്രതീക്ഷിക്കുന്നവരുടെ സ്വപ്‌നങ്ങള്‍ വെറുതേയാകുമെന്നും അദ്ദേഹം പറഞ്ഞു. അവര്‍ വിഡ്ഢികളാണെന്ന് ഞാന്‍ പറയുന്നില്ല. അവരുടെ സ്വപ്‌നങ്ങള്‍ നടക്കില്ല-ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. 

തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തില്‍ ഏകോപനം ഉണ്ടായില്ലെന്നായിരുന്നു വിമര്‍ശനം. ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനകള്‍ തിരിച്ചടിയായി. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ശ്രീധരന്‍പിള്ളക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
തെരഞ്ഞെടുപ്പ് വേളയിലെ ശ്രീധരന്‍പിള്ളയുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് വോട്ടുകുറച്ചു. എന്‍എസ്എസ്എന്‍ഡിപി വോട്ടുകള്‍ ഏകോപനമില്ലായ്മ കാരണം നഷ്ടപ്പെട്ടുവെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ശബരിമല സുവര്‍ണാവസരമാണെന്ന ശ്രീധരന്‍പിള്ളയുടെ പ്രസ്താവന തിരിച്ചടിയായി. ഇത് പാര്‍ട്ടിക്ക് വോട്ടുകുറച്ചു.

അനുകൂല രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടും സംഘടനാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പ്രസിഡന്റിന് കഴിഞ്ഞില്ല. എന്‍എസ്എസ് സഹായം തിരുവനന്തപുരത്തും പത്തനംതിട്ടയിലും വേണ്ടപോലെ ലഭിച്ചില്ല. ശബരിമല വിഷയത്തില്‍ 40 ശതമാനം വോട്ടുമാത്രമേ കിട്ടിയുള്ളൂവെന്നും യോഗം വിലയിരുത്തി.

അതേസമയം, കേരളത്തിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തില്‍ ദേശീയനേതാക്കള്‍ തൃപ്തി പ്രകടിപ്പിച്ചുവെന്ന ശ്രീധരന്‍പിള്ളയുടെ വാദവും ബിജെപി കേന്ദ്രനേതൃത്വം തള്ളി. വോട്ടു വര്‍ധന ഉണ്ടായി എന്നതല്ല, സീറ്റ് നേടുക എന്നതാണ് കേരളത്തില്‍ ലക്ഷ്യമിട്ടത്. മൂന്ന് സീറ്റ് പ്രതീക്ഷിച്ചിരുന്നതായും ബിജെപി കേന്ദ്രനേതൃത്വം യോഗത്തില്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com