കൊച്ചി : പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കരാറുകാരനെയും റോഡ്‌സ് ആന്റ് ബ്രിഡ്ജസ്, കിറ്റ്‌കോ ഉദ്യോഗസ്ഥരെയും പ്രതിചേര്‍ക്കണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുള്ളതായാണ് സൂചന. റിപ്പോര്‍ട്ട് ഇന്നുതന്നെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ അന്തിമതീരുമാനം കൈക്കൊള്ളും. പാലത്തിന്റെ നിര്‍മ്മാണ സാമഗ്രികളുടെ സാംപിളുകളുടെ പരിശോധന റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ ഹൈവേ എഞ്ചിനീയറിംഗ് ലബോറട്ടറി കഴിഞ്ഞ ദിവസം വിജിലന്‍സിന് കൈമാറിയിരുന്നു. നിര്‍മ്മാണത്തിലെ പാളിച്ചകല്‍ വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ടെന്നാണ് സൂചന.
സാംപിള്‍ പരിശോധന ഫലവും മുമ്പ് ശേഖരിച്ച ഉദ്യോഗസ്ഥരുടെ മൊഴികളും മറ്റു രേഖകളും പരിശോധിക്കുകയാണ് വിജിലന്‍സ് സംഘം. ഇതിന്റെ അടിസ്ഥാനത്തിലാകും അന്തിമ റിപ്പോര്‍ട്ട് നല്‍കുക. മുമ്പ് ഐഐടി സംഘം നടത്തിയ പരിശോധനയില്‍ പാലത്തിന്റെ നിര്‍മ്മാണത്തില്‍ ആവശ്യത്തിന് സിമന്റും കമ്പിയും ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം മേല്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ പരിശോധനയ്ക്കായി ചെന്നൈ ഐഐടി സംഘം ഇന്നലെ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ത്തെിയില്ല. വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തുമെന്നാണ് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ സൂചിപ്പിക്കുന്നത്. സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫ. പി അളഗസുന്ദരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തേണ്ടത്.
ഐഐടി സംഘത്തിന്റെ നിര്‍ദേശം ലഭിക്കാതെ പാലത്തിന്റെ തുടര്‍ജോസികള്‍ ചെയ്യാനാകില്ല. പാലം ജൂണ്‍ ഒന്നിന് തുറക്കാന്‍ കഴിയുമെന്ന് അധികൃതര്‍ക്ക് യാതൊരു ഉറപ്പുമില്ല. ഇടയ്ക്ക് രണ്ട് ദിവസം മഴ പെയ്തതിനെ തുടര്‍ന്ന്, ചില ഭാഗങ്ങളിലെ ടാറിംഗ് ഇിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പാലത്തിന്റെ അപ്രോച്ചിലാണ് ടാറിംഗ് ബാക്കിയുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ