കോഴിക്കോട്: ട്രെയിൻ റദ്ദാക്കിയത് യാത്രക്കാരിയെ കൃത്യസമയത്ത് അറിയിക്കാതിരുന്ന സംഭവത്തിൽ റെയിൽവേയ്ക്ക് കോടതി പിഴ ശിക്ഷ വിധിച്ചു. കോഴിക്കോട് സ്വദേശി അഞ്ജലി നൽകിയ കേസിലാണ് വിധി. പരാതിക്കാരിക്ക് ടിക്കറ്റ് ചാർജായ 1962 രൂപയും 10,000 രൂപ നഷ്ടപരിഹാരവും നൽകണമെന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചത്. 3000 രൂപ കോടതി ചെലവായി നൽകാനും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
2014 ഡിസംബറിലാണ് കേസിനാധാരമായ സംഭവം നടന്നത്. 22 ാം തിയതി കോഴിക്കോട് നിന്നും മധുരയിലേക്ക് പോകുന്നതിന് അഞ്ജലിയും കുടുംബവും ടിക്കറ്റ് റിസർവ് ചെയ്തിരുന്നു. യാത്രക്കായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ മാത്രമാണ് ട്രെയിൻ റദ്ദാക്കിയ വിവരം അറിയുന്നത്. ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്ത് തിരിച്ചെത്തി പണം തിരികെ കിട്ടാൻ അപേക്ഷ കൊടുത്തപ്പോൾ ട്രെയിൻ പുറപ്പെടുന്ന സമയത്തിന് മുമ്പ് നൽകിയില്ലെന്ന് പറഞ്ഞ് പണം നൽകിയില്ല. ഇതേത്തുടർന്നാണ് ഇവർ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.
റെയിൽവേ പാലക്കാട് സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ, ചെന്നൈ ഐആർസിടിസി ഡപ്യൂട്ടി ജനറൽ മാനേജർ എന്നിവരെയാണ് എതിർ കക്ഷികളാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ