സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അഭിഭാഷകന്‍ കീഴടങ്ങി; കള്ളക്കടത്ത് ജ്വല്ലറി ഉടമയ്ക്ക് വേണ്ടിയെന്ന് ഡിആര്‍ഐ

മുഹമ്മദലിയുടെ കോഴിക്കോട്ടെ വീട്ടില്‍ ഡിആര്‍ഐ സംഘം പരിശോധന നടത്തി
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അഭിഭാഷകന്‍ കീഴടങ്ങി; കള്ളക്കടത്ത് ജ്വല്ലറി ഉടമയ്ക്ക് വേണ്ടിയെന്ന് ഡിആര്‍ഐ

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ വഴിത്തിരിവ്. സ്വര്‍ണ്ണക്കടത്തില്‍ പ്രമുഖ ജ്വല്ലറി ഉടമയ്ക്കും പങ്കുണ്ടെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അധികൃതര്‍. തിരുവനന്തപുരത്തെ പിപിഎം ചെയിന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ മുഹമ്മദലിക്ക്  വേണ്ടിയാണ് സ്വര്‍ണ്ണം കടത്തിയിരുന്നതെന്നാണ് സൂചന. 

മുഹമ്മദലിയുടെ കോഴിക്കോട്ടെ വീട്ടില്‍ ഡിആര്‍ഐ സംഘം പരിശോധന നടത്തി. മുഹമ്മദലിയും ഷോറൂം മാനേജര്‍ ഹക്കീമും ഒളിലിവിലാണ്. മുഹമ്മദലിയുടെ ദുബായിലെ ഷോറൂമില്‍ നിന്നും പ്രതികള്‍ സ്വര്‍ണം വാങ്ങിയതായും ഡിആര്‍ഐ കണ്ടെത്തി. 

അതിനിടെ സ്വര്‍ണ്ണക്കടത്തുകേസിലെ മുഖ്യപ്രതി അഡ്വ. ബിജു കീഴടങ്ങി. കൊച്ചിയില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തിയാണ് ബിജു കീഴടങ്ങിയത്. ബിജു നേരിട്ടും സ്വര്‍ണ്ണം കടത്തിയിരുന്നതായി ഡിആര്‍ഐക്ക് തെളിവി ലഭിച്ചിട്ടുണ്ട്. ബിജുവിനോട് ഇന്ന് പത്തുമണിക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 

സ്വര്‍ണ്ണക്കടത്തുകേസില്‍ ബിജുവിന്റെ ഭാര്യ വിനീതയെ ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു. നാലുതവണ സ്വര്‍ണ്ണം കടത്തിയിരുന്നതായി വിനീത ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വിവാഹബന്ധം വേര്‍പെടുത്തും എന്ന ഭീഷണി മുഴക്കിയാണ് സ്വര്‍ണ്ണക്കടത്തില്‍ കാരിയറായി തന്നെ ഉപയോഗിച്ചതെന്നും വിനീത ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. കഴിഞ്ഞ ആറുമാസത്തിനിടെ ബിജുവിന്റെ നേതത്വത്തില്‍ തിരുവനന്തപുരം വിമാനത്താവളം വഴി 200 കിലോ സ്വര്‍ണ്ണം കടത്തിയിരുന്നതായാണ് ഡിആര്‍ഐ കണ്ടെത്തിയത്. 

വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ അടക്കം നിരവധി പേര്‍ നേരത്തെ ഡിആര്‍ഐയുടെ പിടിയിലായിരുന്നു. സ്വര്‍ണ്ണക്കടത്ത് കാരിയര്‍മാര്‍ എത്തുമ്പോള്‍, സൂപ്രണ്ട് നേരിട്ടെത്തി പരിശോധന നടത്തുകയും ഇവരെ സുഗമമായി പുറത്തെത്താന്‍ സഹായിക്കുകയും ചെയ്തുവെന്നാണ് ഡിആര്‍ഐ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം തെളിവായി ഡിആര്‍ഐ ശേഖരിക്കുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com