ഏറ്റുമാനൂര്‍: വിദ്യാര്‍ഥിനികളോടു മോശമായി സംസാരിച്ചെന്ന പരാതിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെതിരെ പോക്‌സോ കേസെടുത്തു. വിദ്യാര്‍ഥിനികളുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം നല്‍കിയ പരാതിയിലാണ് അധ്യാപകനെതിരെ പോക്‌സോ കേസെടുത്തത്. അധ്യാപകന് എതിരെ കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ തന്നെ ഒത്താശ ചെയ്യുന്നതായും മാതാപിതാക്കള്‍ പരാതിപ്പെട്ടു.
അദ്യാപകന് എതിരെ ഏഴു വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, വനിതാ സെല്‍ അധികൃതര്‍, ശിശു ക്ഷേമ വകുപ്പ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ വിദ്യാര്‍ഥിനികളില്‍ നിന്നു മൊഴിയെടുത്തു. പരാതി മറച്ചു വയ്ക്കാന്‍ അധികൃതര്‍ ശ്രമിച്ചെന്നു പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുകഴേന്തി പറഞ്ഞു. വിദ്യാര്‍ഥിനികളുടെ മൊഴി ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കെ. ആര്‍. സിനി രേഖപ്പെടുത്തി. അധ്യാപകനെതിരെ നടപടിയെടുക്കാന്‍ പട്ടികവര്‍ഗ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു ജില്ലാ പ്രോജക്ട് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍ സ്‌കൂളിലെത്തി വിദ്യാര്‍ഥിനികളുടെയും അധ്യാപക രക്ഷകര്‍തൃ സമിതി എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെയും മൊഴി രേഖപ്പെടുത്തി. സ്‌കൂളിലെ പതിമൂന്നോളം വിദ്യാര്‍ഥിനികളോട് അധ്യാപകന്‍ മോശമായി പെരുമാറിയതായാണ് പരാതി.
പ്രധാന അധ്യാപകനോടും മറ്റൊരു അധ്യാപികയോടും പരാതി പറഞ്ഞിരുന്നുവെങ്കിലും വിവരം പുറത്തറിയാതിരിക്കാനാണ് അധികൃതര്‍ ശ്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
വിദ്യാര്‍ഥികള്‍ നല്‍കിയ പരാതി സ്‌കൂള്‍ കൗണ്‍സിലര്‍ സീനിയര്‍ സൂപ്രണ്ടിനു കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന് ആരോപണവിധേയനായ അധ്യാപകനും പ്രധാന അധ്യാപകനും ചേര്‍ന്ന് സീനിയര്‍ സൂപ്രണ്ടിനെ മുറിയില്‍ പൂട്ടിയിട്ടതായും മാതാപിതാക്കള്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ