'പോകരുതേ ടീച്ചര്‍' പുറത്താക്കിയ ടീച്ചര്‍ക്ക് പിന്നാലെ കരഞ്ഞുകൊണ്ട് ഓടി വിദ്യാര്‍ത്ഥികള്‍, കൂകി വിളിച്ച് പിടിഎ അംഗങ്ങള്‍

'പോകരുതേ ടീച്ചര്‍' പുറത്താക്കിയ ടീച്ചര്‍ക്ക് പിന്നാലെ കരഞ്ഞുകൊണ്ട് ഓടി വിദ്യാര്‍ത്ഥികള്‍, കൂകി വിളിച്ച് പിടിഎ അംഗങ്ങള്‍

ചില വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കു നല്‍കിയ പരാതിയിലാണ് താല്‍ക്കാലിക അധ്യാപികയായിരുന്ന അമൃതയ്ക്ക് ജോലി നഷ്ടപ്പെട്ടത്

തൊടുപുഴ; വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നു എന്ന പരാതിയില്‍ പുറത്താക്കിയ അധ്യാപികയ്ക്ക് പിന്നാലെ കരഞ്ഞുകൊണ്ടോടി വിദ്യാര്‍ത്ഥികള്‍. തൊടുപുഴ കരിങ്കുന്നം  ഗവ. എല്‍പി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപിക കെ.ആര്‍. അമൃതയുടെ വിടവാങ്ങലാണ് കുട്ടികളുടെ ഹൃദയം തകര്‍ത്തത്. കുട്ടികളുടെ കരച്ചില്‍ കണ്ട് അമൃതയും വിങ്ങിപ്പൊട്ടി. ചില വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കു നല്‍കിയ പരാതിയിലാണ് താല്‍ക്കാലിക അധ്യാപികയായിരുന്ന അമൃതയ്ക്ക് ജോലി നഷ്ടപ്പെട്ടത്. 

അമൃതയെ കൂടാതെ സ്‌കൂളിലെ പ്രധാനാധ്യാപിക പി.എസ്. ഗീതയും താല്‍ക്കാലിക അധ്യാപിക ജിനില കുമാറും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. തുടര്‍ന്ന് പ്രധാനാധ്യാപിക ഗീതയെ  ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഇന്നലെ സസ്‌പെന്‍ഡ് ചെയ്യുകയും അമൃതയെയും ജിനില കുമാറിനെയും പുറത്താക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് പുറത്താക്കിയെന്നും ഇനി മുതല്‍ ജോലിക്കു വരേണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ അമൃതയെ അറിയിച്ചത്. തുടര്‍ന്നാണ് സ്‌കൂളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. 

ഉത്തരവ് വാങ്ങിയ ശേഷം ക്ലാസിലെത്തിയ അമൃത പൊട്ടിക്കരഞ്ഞു. ടീച്ചര്‍ പോകരുതെന്നു പറഞ്ഞ് കുട്ടികള്‍ വളഞ്ഞതോടെ അമൃത ക്ലാസില്‍ നിന്നു പുറത്തിറങ്ങി. ഇതിനിടെ സ്‌കൂളിലെ ചില അധ്യാപികമാര്‍ അമൃതയുടെ അടുത്തെത്തി പരുഷമായി സംസാരിച്ചു. ഈ സമയം ചില പിടിഎ അംഗങ്ങള്‍ സ്‌കൂളിലെത്തി അമൃതയെ കൂവി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പിടിഎ അംഗങ്ങളുടെ അധിക്ഷേപത്തില്‍ മനം നൊന്ത് അമൃത സ്‌കൂളിനു പുറത്തേക്ക് ഓടിയപ്പോള്‍ കുട്ടികളും പ്രധാന ഗേറ്റ് വരെ എത്തി.

ഇടത് അധ്യാപക സംഘടനയിലെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുകയും മനഃപൂര്‍വം പരാതികള്‍ കെട്ടിച്ചമയ്ക്കുകയും ചെയ്താണെന്നാണ് അമൃതയുടെ ആരോപണം. സീനിയര്‍ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ജില്ലാ വിദ്യാഭ്യാ ഉപഡയറക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ പ്രതികാരം തീര്‍ക്കാനാണ് സംഘടനയിലെ അധ്യാപകര്‍ കള്ളപ്പരാതി ഉണ്ടാക്കിയതെന്നും അമൃത ആരോപിച്ചു. 
 
എന്നാല്‍, നടപടി എടുത്ത അധ്യാപികമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ പതിനേഴോളം കുറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് എഇഒ എ. അപ്പുണ്ണി പറഞ്ഞു. പിടിഎ അംഗങ്ങള്‍ ആരെയും ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അധ്യാപികയോടൊപ്പം വന്നവരാണു പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും പിടിഎ വൈസ് പ്രസിഡന്റ് കെ. ഷാജി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com