ലണ്ടൻ: കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത രണ്ടു വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. സിപിഎം അനുഭാവികളായ വിദ്യാർഥികൾക്കെതിരേ യുഎപിഎ ചുമത്തിയ നടപടി തെറ്റാണ്. ഇത്തരം നടപടികളെ അംഗീകരിക്കാനാവില്ലെന്ന് ലണ്ടനിലെ സിപിഎം അനുഭാവികൾ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ജനാധിപത്യ വിരുദ്ധമായ കരിനിയമമാണ് യുഎപിഎ. ഈ നിയമം പിൻവലിക്കണമെന്നാണ് സിപിഎം നിലപാട്. യുഎപിഎ പിൻവലിക്കുംവരെ പോരാട്ടം തുടരുമെന്നും യെച്ചൂരി പറഞ്ഞു. വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പോലീസിനെതിരേ സിപിഐക്കു പുറമേ സിപിഎം നേതാക്കളും പൊലീസ് നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വിശദീകരണം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിക്കു നിർദേശം നൽകിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ