ശബരിമല യുവതീപ്രവേശനം: നിയമനിര്‍മ്മാണം സാധ്യമല്ല; സുപ്രീം കോടതി വിധിയാണ് സര്‍ക്കാരിന്റേയും നിലപാടെന്ന്  മുഖ്യമന്ത്രി

ശബരിമല യുവതീപ്രവേശന വിധി മറികടന്ന് നിയമനിര്‍മ്മാണം സാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍
ശബരിമല യുവതീപ്രവേശനം: നിയമനിര്‍മ്മാണം സാധ്യമല്ല; സുപ്രീം കോടതി വിധിയാണ് സര്‍ക്കാരിന്റേയും നിലപാടെന്ന്  മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധി മറികടന്ന് നിയമനിര്‍മ്മാണം സാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.
വിഷയത്തില്‍ നിയമ നിര്‍മാണത്തെക്കുറിച്ച് പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.  നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. സുപ്രീം കോടതി ഇതുവരെ ശബരിമല വിഷയത്തില്‍ മറിച്ചൊരു നിലപാടും എടുത്തിട്ടില്ല. ആ നിലയ്ക്ക് ശബരിമലയിലെ ക്രമസമാധാനം പാലിക്കുന്നതിന് ഉതകുന്ന നിലപാടുതന്നെയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക.

മൗലികാവകാശവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ വിധി. യുവതികളെ ശബരിമലയില്‍ വിലക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്. അതിനെ മറികടക്കാന്‍ ഒരു വിധത്തിലുള്ള നിയമനിര്‍മാണവും സാധ്യമല്ലെന്നാണ് സര്‍ക്കാരിനു കിട്ടിയിരിക്കുന്ന നിയമോപദേശം. ജനങ്ങളെ കബളിപ്പിക്കാനാണ് നിയമനിര്‍മാണം നടത്തുമെന്ന് പറയുന്നത്. നിയമനിര്‍മാണം സാധ്യമല്ലെന്നാണ് നിയമോപദേശം.

ശബരിമലയില്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണ്. സര്‍ക്കാര്‍ ഒരു യുവതിയോടും ശബരിമലയില്‍ പോകാന്‍ നിര്‍ബന്ധിച്ചില്ല. ഏതെങ്കിലുമൊരു സ്ത്രീയെ ശബരിമലയില്‍ കയറ്റുന്ന നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടില്ല. കഴിഞ്ഞവര്‍ഷവും എടുത്തിട്ടില്ല, ഇപ്പോഴും സര്‍ക്കാര്‍ അങ്ങനൊരു നിലപാട് സ്വീകരിക്കില്ല.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമാകുന്ന വിധത്തില്‍ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട കാര്യമായതിനാല്‍ ഇത് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com