കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ സംസ്‌കാരം നടത്തരുത്; പുകമറ മാറ്റണമെന്ന് ഹൈക്കോടതി

അട്ടപ്പാടിയിലെ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ സംസ്‌കാരം നടത്തരുത്; പുകമറ മാറ്റണമെന്ന് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടിയിലെ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുത് എന്ന് കോടതി ഉത്തരവിട്ടു. മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. 

വിഷയത്തില്‍ പുകമറ മാറ്റണമെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അനുവദിക്കരുത് എന്ന കുടുംബാഗംങ്ങളുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദേശം. മൃതദേഹങ്ങള്‍ അഞ്ചുദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്നും ഉത്തരുവുണ്ടാകുന്നതുവരെ സൂക്ഷിക്കാന്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

മാവോയിസ്റ്റുകളുടേത് കസ്റ്റഡി കൊലപാതകമാണെന്നും ഏറ്റുമുട്ടല്‍ നടന്നതിന്റെ ലക്ഷണമൊന്നും കാണാനില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി പൊലീസിന് മുന്നോട്ട് പോകാമെന്ന് പാലക്കാട് സെഷന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംസ്‌കരിക്കാം. പൊലീസ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടപടിയെടുത്തിട്ടുള്ളതെന്നും കീഴ്‌ക്കോടതി പറഞ്ഞിരുന്നു. 

കഴിഞ്ഞമാസം 28നാണ് പാലക്കാട് അട്ടപ്പാടി അഗളിയില്‍ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നാരോപിച്ച് ഭരണകക്ഷിയായ സിപിഐ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com