തിരുവനന്തപുരം: സ്വന്തം ഓട്ടോയിടിച്ച് ഗുരുതര പരിക്കേറ്റ വൃദ്ധനെ ആശുപത്രിയിലേക്കെന്ന വ്യാജേന കൊണ്ടുപോയി പണം കവർന്ന ശേഷം വഴിയിൽ ഉപേക്ഷിച്ച ഓട്ടോഡ്രൈവർ പിടിയിൽ. ആറ്റുകാൽ കല്ലടിമുഖം ഫ്ളാറ്റിൽ താമസിക്കുന്ന ബിജു(42)വാണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഓട്ടോയിടിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന തിരുനെൽവേലി സ്വദേശി സുബ്ബയ്യ(70)യെ മറ്റ് ഓട്ടോഡ്രൈവർമാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കഴിഞ്ഞയാഴ്ചയാണ് തമ്പാനൂർ ഓവർബ്രിഡ്ജിനു സമീപം ബിജുവിന്റെ ഓട്ടോ തട്ടി സുബയ്യയ്ക്കു പരിക്കേറ്റത്. പരിക്കേറ്റ സുബയ്യയെ ഓട്ടോയിൽ കയറ്റിയ ബിജു, ആറ്റുകാൽ പാടശേരിയിലെ ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ സുബയ്യയുടെ കൈയിലുണ്ടായിരുന്ന പണം പിടിച്ചുപറിക്കാനും ശ്രമിച്ചു. ഇതു തടഞ്ഞപ്പോൾ വൃദ്ധനെ മാരകമായി മർദിച്ച് ബലമായി പണം തട്ടിപ്പറിച്ച് രക്ഷപ്പെട്ടു.
ബിജുവിന്റെ തട്ടിപ്പ് അറിയാവുന്ന മറ്റ് ഓട്ടോറിക്ഷാ ഡ്രൈവർമാർ ഇവരെ രഹസ്യമായി പിന്തുടർന്നിരുന്നു. ഇവരാണ് അബോധാവസ്ഥയിലായിരുന്ന സുബ്ബയ്യയെ ആശുപത്രിയിലെത്തിച്ചത്. ബിജുവിനെതിരേ പൊലീസ് കൊലക്കുറ്റം ചുമത്തി. പിടിച്ചുപറിയും കഞ്ചാവു കച്ചവടവും അടക്കം ഇയാൾക്കെതിരേ തമ്പാനൂർ, ഫോർട്ട്, കരമന സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ