തിരുവനന്തപുരം∙ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു. ബാലരാമപുരം താന്നിമൂട് കോഴോട് അനീഷ് ഭവനിൽ അനീഷ്(33) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ബാലരാമപുരം മണലി കൂടല്ലൂർ മേലെ നെടുംകുന്നത്ത് വീട്ടിൽ ബിനു (46) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ബിനുവിന്റെ സഹോദരൻ ജയകുമാർ, സമീപവാസിയായ അനിൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രിയിലാണ് സംഭവം. രാവിലെ വീട്ടിലെത്തിയ അനിലാണ് അനീഷിനെ മരിച്ചനിലയിലും ബിനു ഗുരുതരാവസ്ഥയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നതും കാണുന്നത്. തലയ്ക്കും മുഖത്തുമാണ് രണ്ടുപേർക്കും പരുക്കേറ്റത്. തുടർന്ന് ബിനുവിന്റെ മകനെ വിളിച്ചുവരുത്തി ബിനുവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തെപ്പറ്റി പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. അനീഷ് ഉൾപ്പെടുന്ന സംഘം മദ്യപിക്കാൻ ബാലരാമപുരം മണലി വാർഡിൽ കൂടല്ലൂരിലെ സമീപത്ത് ആൾപാർപ്പില്ലാത്തതും ഒഴിഞ്ഞുകിടക്കുന്നതുമായ ബിനുവിന്റെ വീട്ടിൽ ഒത്തുകൂടുന്നത് പതിവായിരുന്നു.
ബുധനാഴ്ച വൈകുന്നേരം ഈ സംഘം ബിനുവിന്റെ വീടിനു സമീപത്തുതന്നെയുള്ള സഹോദരൻ ജയകുമാറിന്റെ വീട്ടിലിരുന്ന് മദ്യപിക്കുകയും തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. ഇതിനിടെ അനീഷ് വീട്ടിലിരുന്ന ചുറ്റിക എടുത്ത് ബിനുവിന്റെ തലയ്ക്കടിച്ചു. ഇതുകണ്ട ബിനുവിന്റെ സഹോദരൻ ജയകുമാർ ചുറ്റിക പിടിച്ചുവാങ്ങി അനീഷിനെ ആക്രമിച്ചു. ഇതോടെ സംഘത്തിലുണ്ടായിരുന്ന അനിൽ വീട്ടിലേക്ക് മടങ്ങി. രാത്രിയിലെ വഴക്ക് എന്തായെന്നറിയാൻ അനിൽ പുലർച്ചെ ബിനുവിന്റെ വീട്ടിലെത്തുമ്പോഴാണ് വിവരം അറിയുന്നത്. അന്വേഷണത്തിൽ സമീപത്തെ തോട്ടിൽ ഉപേക്ഷിച്ച ചോരപുരണ്ട ചുറ്റിക പൊലീസ് കണ്ടെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ