ജീവനെടുത്ത് മിന്നല്‍; ആടിനെ അഴിക്കാന്‍ പോയ വീട്ടമ്മ മരിച്ചു, കണ്ണൂര്‍ ജയിലിലെ തടവുകാര്‍ക്കും പാലക്കാട് നാല് സ്ത്രീകള്‍ക്കും പരിക്ക്

വീടിനടുത്തുള്ള പുരയിടത്തില്‍ ആടിനെ അഴിക്കാന്‍ പോയ വീട്ടമ്മ മിന്നലേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു
ജീവനെടുത്ത് മിന്നല്‍; ആടിനെ അഴിക്കാന്‍ പോയ വീട്ടമ്മ മരിച്ചു, കണ്ണൂര്‍ ജയിലിലെ തടവുകാര്‍ക്കും പാലക്കാട് നാല് സ്ത്രീകള്‍ക്കും പരിക്ക്

കൊച്ചി; ഞായറാഴ്ചയുണ്ടായ കനത്ത ഇടിമിന്നലേറ്റ് ഒരു മരണം. നിരവധി പേര്‍ക്ക് പരിക്ക്. പിറവം സ്വദേശിയായ വീട്ടമ്മയാണ് മിന്നലേറ്റ് മരിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ട് പേര്‍ക്ക് മിന്നലേറ്റ് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ പാലക്കാട് നാല് സ്ത്രീകള്‍ക്കും പരിക്കേറ്റു. 

പിറവത്തിനടുത്ത് കക്കാട് നെടുമലയില്‍ പരിയാരുമറ്റത്തില്‍ ദിനേശിന്റെ ഭാര്യ ശ്രീകല (39) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ വീടിനടുത്തുള്ള പുരയിടത്തില്‍ ആടിനെ അഴിക്കാന്‍ പോയ വീട്ടമ്മ മിന്നലേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. പശുവിനെ അഴിക്കാനെത്തിയ സമീപവാസിയായ സ്ത്രീയാണ് ശ്രീകല വീണു കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ വീട്ടുകാരെയും അയല്‍ക്കാരെയും വിളിച്ചു കൂട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിന്നലേറ്റ് മണിബാലന്‍, റിയാസ് എന്നീ തടവുകാര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും പരിയാരം ഗവ. മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പാലക്കാട് പത്തിരിപ്പാലയില്‍ വയലില്‍ ജോലിക്കിടെയാണ് നാല് വനിത തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റത്. പത്തിരിപ്പാല പനംതൊടി സ്വദേശികളായ സുമതി (36), റീജ (32), സത്യകല (39), പ്രമീള (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് നഗരിപുറം തെഞ്ചേരിപാടത്തെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ പണിയെടുക്കുമ്പോഴാണ് സംഭവം. കാലിലും കൈമുട്ടിനും പൊള്ളലേറ്റ പ്രമീളയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസ്സാര പൊള്ളലേറ്റ മറ്റുള്ളവര്‍ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com