ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ; കാലുകൊണ്ട് മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫി ; ഈ പണത്തിന് ഏറെ മൂല്യമെന്ന് പിണറായി ( ചിത്രങ്ങള്‍)

ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്
പ്രണവ് മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫി എടുക്കുന്നു
പ്രണവ് മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫി എടുക്കുന്നു

തിരുവനന്തപുരം: ജന്മദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി മാതൃകയായി ഭിന്നശേഷിക്കാരനായ യുവാവ്. ഇരുകൈകളുമില്ലാത്ത ആലത്തൂര്‍ സ്വദേശിയായ പ്രണവ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വേറിട്ട ഈ അനുഭവം ലോകത്തിന് മുന്നില്‍ തുറന്നുപറഞ്ഞത്.  

രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഒരു ഹൃദയ സ്പര്‍ശിയായ അനുഭവം ഉണ്ടായെന്ന് പറഞ്ഞാണ്  പ്രണവ് എന്ന യുവാവിനെ മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിചയപ്പെടുത്തിയത്. ആലത്തൂര്‍ സ്വദേശിയായ പ്രണവ് ചിത്രകാരന്‍ കൂടിയാണ്. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഈ കൊച്ചുമിടുക്കന്‍ എത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് മുഖ്യമന്ത്രി കുറിച്ചു. ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പിഎസ് സി കോച്ചിംഗിന് പോവുകയാണ് ഇപ്പോള്‍. കാല്‍ ഉപയോഗിച്ച് സെല്‍ഫിയും എടുത്ത് ഏറെ നേരം സംസാരിച്ചാണ് പ്രണവിനെ സന്തോഷപൂര്‍വം യാത്രയാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം :

'രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഒരു ഹൃദയ സ്പര്‍ശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ കൊച്ചുമിടുക്കന്‍ പ്രണവ് തന്റെ ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വന്നതായിരുന്നു അത്. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകള്‍ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛന്‍ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വര്‍ണകുമാരിയെയും സാക്ഷിനിര്‍ത്തി പ്രണവ് പറഞ്ഞു. കെ.ഡി. പ്രസേനന്‍ എം.എല്‍.എയും കൂടെയുണ്ടായി. സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് പറഞ്ഞു. ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി കോച്ചിംഗിന് പോവുകയാണിപ്പോള്‍. കാല്‍ ഉപയോഗിച്ച് സെല്‍ഫിയും എടുത്ത് ഏറെ നേരം സംസാരിച്ചാണ് പ്രണവിനെ സന്തോഷപൂര്‍വം യാത്രയാക്കിയത്.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com