യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ല; പുനപ്പരിശോധനയില്‍ തീരുമാനം നീട്ടി

മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകങ്ങള്‍ എന്തൊക്കെ എന്നതിലും അതില്‍ കോടതികള്‍ക്ക് എത്രത്തോളം ഇടപെടാം എന്നതിലും വിശാല ബെഞ്ച് തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്
യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ല; പുനപ്പരിശോധനയില്‍ തീരുമാനം നീട്ടി

ന്യൂഡല്‍ഹി: മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകങ്ങള്‍ എന്തൊക്കെ എന്നതിലും അതില്‍ കോടതികള്‍ക്ക് എത്രത്തോളം ഇടപെടാം എന്നതിലും വിശാല ബെഞ്ച് തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്. ഇക്കാര്യത്തില്‍ തീരുമാനം വരുന്നതു വരെ ശബരിമല പുനപ്പരിശോധനാ ഹര്‍ജികളിലെ തീരുമാനം മാറ്റിവയ്ക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ വ്യക്തമാക്കി.

മതവിശ്വാസത്തിന്റെ അവിഭാജ്യഘടകങ്ങള്‍ എന്തൊക്കെ എന്ന സംവാദത്തെ പുനരുജ്ജീവിപ്പിക്കാനാണ് ഹര്‍ജിയിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഇക്കാര്യം ഏഴംഗ ബെഞ്ച് പരിശോധിക്കണം. സ്ത്രീകളുടെ ആരാധനാലയ പ്രവേശനം സംബന്ധിച്ച വിഷയം ശബരിമലയില്‍ മാത്രം ഒതുങ്ങുന്നതല്ല. മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനം ഇതിനോടു ചേര്‍ത്തു പരിശോധിക്കേണ്ടതാണ്. ദാവൂദി ബോറ സമുദായത്തിലെ സ്ത്രീലൈംഗികാവയവ പരിഛേദനവും സമാന സ്വാഭാവമുള്ള വിഷയമാണ്. പാഴ്‌സി സമുദായത്തിലെ, സമുദായത്തിനു പുറത്ത് വിവാഹം ചെയ്ത സ്ത്രീകളുടെ ആരാധാനലയ പ്രവേശന പ്രശ്‌നവും കോടതി ചൂണ്ടിക്കാട്ടി. ഇതെല്ലാം വിശാല ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങളാണ്. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധിക്കെതിരെ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നത് അതുവരെ നീട്ടിവയ്ക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

വിശാല ബെഞ്ചിനു വിടുന്നതിനോട് ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കറും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും യോജിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡൂം റോഹിങ്ടണ്‍ നരിമാനും വിയോജിച്ചു വിധി എഴുതി.

മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ ശബരിമല കേസിനോടു ചേര്‍ത്തുവയ്ക്കുന്നതിനെ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ വിയോജിപ്പു വിധിയില്‍ എതിര്‍ത്തു. 

യുവതീ പ്രവേശനം അനുവദിച്ച വിധിക്കെതിരെ 56 പുനപ്പരിശോധനാ ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടത്. നാലു പുതിയ റിട്ട് ഹര്‍ജികളും അഞ്ച് ട്രാന്‍സ്ഫര്‍ ഹര്‍ജികളും ഇതിനൊപ്പം കോടതി പരിഗണിച്ചു. ഫെബ്രുവരി ആറിന് തുറന്ന കോടതിയിലായിരുന്നു വാദം കേള്‍ക്കല്‍.

പുനപ്പരിശോധന ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്തയുടെ വാദം. ക്ഷേത്രത്തില്‍ യുവതികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഹിന്ദു മതവിശ്വാസത്തിന്റെ അവിഭാജ്യഭാഗം അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വിധിയുടെ പേരില്‍ ഉണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളോ സാമൂഹ്യ പ്രശ്‌നങ്ങളോ കോടതി പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം വാദത്തിനിടെ പറഞ്ഞു.

അനുച്ഛേദം 15 പ്രകാരം ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത മതസ്ഥാപനങ്ങള്‍ക്കു ബാധകമല്ലെന്നായിരുന്നു എന്‍എസ്എസിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ പരാശരന്റെ വാദം. പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്യുന്ന്. അതിനെ അയിത്തമായി കണക്കാക്കിയത് തെറ്റായ വ്യാഖ്യാനമാണെന്ന് പരാശരന്‍ വാദിച്ചു. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അതുകൊണ്ടാണ് പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യം കോടതി പരിഗണിക്കണമെന്നും എന്‍എസ്എസിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. 'അസഹ്യ'മല്ലാത്ത ഒരു കാര്യത്തിന്റെ പേരില്‍ മതവിശ്വാസത്തില്‍ കോടതിയില്‍ ഇടപെടരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമലയിലെ നിയന്ത്രണം മതത്തിന്റെയോ ജാതിയുടെയോ വര്‍ഗത്തിന്റെയോ പേരില്‍ അല്ലെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ട്ി ഹാജരായ മനു സിംഗ്വി പറഞ്ഞു. ഹിന്ദുമതത്തിന്റെ വൈവിധ്യം കൂടി കണക്കിലെടുത്തുകൊണ്ടു വേണം ഭരണഘടനാ ധാര്‍മികത ഈ കേസില്‍ പ്രയോഗിക്കാനാണെന്ന് സിംഗ്വി വാദിച്ചു.

മതവിശ്വാസത്തിനുള്ള മൗലിക അവകാശത്തില്‍ പ്രതിഷ്ഠയുടെ സ്വഭാവം കൂടി ഉള്‍പ്പെടുന്നുണ്ടെന്ന് തന്ത്രിയുടെ അഭിഭാഷകന്‍ വി ഗിരി ചൂണ്ടിക്കാട്ടി. ഇത് മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകം തന്നെയാണെന്ന് വി ഗിരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com