മണ്ഡല - മകരവിളക്ക് ഉത്സവം: ശബരിമല നട ഇന്ന് തുറക്കും

ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് വിളക്ക് തെളിക്കും
മണ്ഡല - മകരവിളക്ക് ഉത്സവം: ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ശബരിമല നട ശനിയാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് വിളക്ക് തെളിക്കും.

തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളില്‍ നടതുറക്കും. ശബരിമല പുതിയ മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി എംഎസ് പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ ശനിയാഴ്ച ചുമതലയേല്‍ക്കും.

ഞായറാഴ്ച രാവിലെ നടതുറക്കുന്നത് ഇവരാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു, കൂടാതെ ബോര്‍ഡംഗങ്ങളും സന്നിധാനത്ത് ഉണ്ടാകും. ഡിസംബര്‍ 27നാണ് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. ജനുവരി പതിനഞ്ചിനാണ് മകരവിളക്ക്.

യുവതീ പ്രവേശന വിധിക്ക് സ്‌റ്റേ ഇല്ലെങ്കിലുംകഴിഞ്ഞ വര്‍ഷം ഒരുക്കിയതു പോലുള്ള കനത്ത സുരക്ഷ ഇത്തവണ വേണ്ടെന്നാണ് പൊലീസ് തീരുമാനം. എന്നാല്‍  ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തനാണ് തീരുമാനം.

ഇന്നലെ ശബരിമല വിധി പുനഃപരിശോധിക്കാന്‍ തീരുമാനം വന്നെങ്കിലും യുവതീ പ്രവേശന വിധി സ്‌റ്റേ ചെയ്തിട്ടില്ല. ഇതിനകം മുപ്പതിലേറെ യുവതികള്‍ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തവരെല്ലാം എത്താന്‍ സാധ്യതയില്ലെന്നാണ് പൊലീസ് കരുതുന്നത്. യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കാന്‍ പൊലീസ് തയ്യാറാകില്ല.

യുവതീ പ്രവശേന വിധി വന്നതിന് പിന്നാലെ സന്നിധാനത്ത് വനിതാ പൊലീസിനെ അടക്കം വിന്യസിച്ചായിരുന്നു കഴിഞ്ഞ സീസണില്‍ ശബരിമലയിലെ പൊലീസ് സുരക്ഷ. സന്നിധാനത്തും പമ്പയിലും രണ്ട് ഐജിമാരുടെ നേതൃത്വത്തില്‍ എസ്പി മാരെ അണിനിരത്തി വന്‍ ക്രമീകരണം ഒരുക്കിയെങ്കിലും വലിയ രീതിയിലുള്ള സംഘര്‍ഷമാണ് ഉണ്ടായത്. പുനപരിശോധന വിധി വന്നതോടെ സര്‍ക്കാര്‍ യുവതീ പ്രവേശനത്തില്‍ നിലപാട് കടുപ്പിച്ചിട്ടില്ല. അതിനാല്‍ പമ്പയിലും സന്നിധാനത്തും നിലക്കലും ചുമതല മൂന്ന് എസ്പിമാരുടെ നേതൃത്വത്തിലാണ്.  വനിതാ പൊലീസ് അടക്കം 10,017 പൊലീസുകാരെ വിന്യസിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com