ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: സുദര്‍ശന്‍ പത്മനാഭന്‍ അടക്കമുളള അധ്യാപകര്‍ക്ക് സമ്മന്‍സ്; ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരത്തില്‍

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്
ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: സുദര്‍ശന്‍ പത്മനാഭന്‍ അടക്കമുളള അധ്യാപകര്‍ക്ക് സമ്മന്‍സ്; ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരത്തില്‍

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ ആരോപണവിധേയരായ സുദര്‍ശന്‍ പത്മനാഭന്‍ അടക്കം മൂന്ന് അധ്യാപകര്‍ക്ക് സമ്മന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. അതേസമയം ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാ കുറിപ്പില്‍ പേരുളള സുദര്‍ശന്‍ പത്മനാഭന്‍, മിലിന്ദ്, ഹരിപ്രസാദ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇവരെ ചോദ്യം ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഫാത്തിമയുടെ മരണത്തിന് കാരണം സുദര്‍ശന്‍ പത്മനാഭന്‍ ആണെന്ന് ഫാത്തിമയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മതപരമായി മറ്റും ഫാത്തിമയെ സുദര്‍ശന്‍ പത്മനാഭന്‍ അധിക്ഷേപിച്ചതായി കാണിച്ച് ഫാത്തിമയുടെ ബന്ധുക്കള്‍ ഡിജിപിക്കും തമിഴ്‌നാട് സര്‍ക്കാരിനും പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആഭ്യന്തര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഐഐടി വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഫാത്തിമയുടെ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ഫാത്തിമയുടെ മരണം നടന്ന ആദ്യ ദിവസങ്ങളില്‍ ഐഐടി അധികൃതരെ ഭയന്ന് പ്രതികരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായിരുന്നില്ല. നിലവില്‍ മലയാളി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം വേണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സമരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com