കൊച്ചി: റണ്‍വേ നവീകരണ പ്രവൃത്തികൾക്ക് തുടങ്ങുന്നതിനാൽ ഇന്നുമുതൽ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പകൽസമയം വിമാനസർവീസുകൾ ഉണ്ടാകില്ല. 24 മണിക്കൂർ പ്രവർത്തന സമയം ഇന്ന് മുതൽ 16 മണിക്കൂർ ആയി ചുരുങ്ങും. രാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറ് മണി വരെ വിമാനത്താവള റണ്‍വേ അടയ്ക്കും. മാര്‍ച്ച് ഇരുപത്തിയെട്ടു വരെയാണ് നിയന്ത്രണം.
രാവിലെയും വൈകുന്നേരവും തിരക്കു പ്രതീക്ഷിക്കുന്നതിനാൽ ചെക്ക്-ഇൻ സമയം വർധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാർക്ക് ഇനി മൂന്നു മണിക്കൂർ മുന്‍പും രാജ്യാന്തര യാത്രക്കാർക്കു നാല് മണിക്കൂർ മുന്‍പും ചെക്ക്-ഇൻ നടത്താം.
റണ്‍വേ റീ കാര്‍പ്പറ്റിങ് ജോലികള്‍ക്കായാണ് പകല്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതിനായി വിമാന സര്‍വീസുകളുടെ സമയം പുനക്രമീകരിച്ചു. അഞ്ചു സര്‍വീസുകള്‍ മാത്രമാണ് റദ്ദാക്കുന്നത്. മറ്റു സര്‍വീസുകള്‍ രാത്രിയിലേക്കു മാറ്റി.
3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ളതാണ് സിയാൽ റണ്‍വേ. പഴക്കം കൂടുന്തോറും റണ്‍വേയുടെ മിനുസം കൂടുന്നതിനാൽ പ്രതലം പരുക്കനായി നിലനിർത്താനാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 150 കോടി രൂപ ചിലവിട്ടാണ് നവീകരണം. റണ്‍വേ, ടാക്സി ലിങ്കുകൾ എന്നിവയുൾപ്പെടെ അഞ്ചു ലക്ഷം ചതുരശ്ര മീറ്റർ ഭാഗത്താണ് റീ-സർഫിംഗ് ജോലികൾ നടക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ