'ഇഴ ജന്തുക്കള്‍ കയറിയിരിക്കില്ലേ എന്നു ചോദിച്ചപ്പോള്‍ ടീച്ചര്‍ വെറുതെ ഒന്നു ചിരിച്ചു'; ക്ലാസ് റൂമിന് പുറത്ത് കുട്ടികളുടെ ചെരിപ്പ്; കുറിപ്പ്

സ്‌കൂളിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് നിഷ കുറിപ്പില്‍ പറയുന്നത്
'ഇഴ ജന്തുക്കള്‍ കയറിയിരിക്കില്ലേ എന്നു ചോദിച്ചപ്പോള്‍ ടീച്ചര്‍ വെറുതെ ഒന്നു ചിരിച്ചു'; ക്ലാസ് റൂമിന് പുറത്ത് കുട്ടികളുടെ ചെരിപ്പ്; കുറിപ്പ്


ക്ലാസ്മുറിയില്‍ വെച്ച് പാമ്പു കടിയേറ്റു മരിച്ച ഷെഹ്ല മലയാളികള്‍ക്ക് ഒന്നടങ്കം നൊമ്പരമാവുകയാണ്. വിദ്യാര്‍ത്ഥിനിയുടെ മരണം വലിയ ചര്‍ച്ചയായതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഗവണ്‍മെന്റ് സര്‍ജവന സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സ്‌കൂളിലെ ദുരവസ്ഥ വ്യക്തമാക്കിക്കൊണ്ട് ഫേയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പൂര്‍വ വിദ്യാര്‍ത്ഥിയായ അഡ്വ. നിഷ എന്‍ ഭാസി. സ്‌കൂളിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് നിഷ കുറിപ്പില്‍ പറയുന്നത്. 

ശോചനീയ അവസ്ഥയിലായിരുന്നു സ്‌കൂളിന്റെ പരിസരം. ക്ലാസ് റൂമിനു പുറത്ത് കുട്ടികളുടെ ചെരിപ്പുകള്‍ അഴിച്ചു വച്ച നിലയിലായിരുന്നെന്നും നിഷ കുറിക്കുന്നു. സ്റ്റേജില്‍ നിറയെ പഴയ സാധനങ്ങളും പൊട്ടിപ്പൊളിഞ്ഞ ബഞ്ചുകളും യൂത്ത് ഫെസ്റ്റിവലിനുപയോഗിച്ച പഴയ സ്‌ക്രീനുകളും തുണികളും മറ്റും കൂട്ടിയിട്ടിരിക്കുന്നുണ്ടായിരുന്നു. ഇഴ ജന്തുക്കള്‍ കയറിയിരിക്കില്ലേ എന്നു ചോദിച്ചപ്പോള്‍ ടീച്ചര്‍ വെറുതെ ഒന്നു ചിരിക്കുക മാത്രമാണ് ചെയ്തതെന്നും നിഷ വ്യക്തമാക്കി. 

അധ്യാപകര്‍ കാലന്‍മാരാകുന്ന കഥകള്‍ അടുത്തിടെയായി ധാരാളം നാം കേള്‍ക്കുന്നുണ്ട് മഹനീയ സ്ഥാനമൊന്നും നല്‍കാതെ ഇവന്‍മാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടതെന്നും അവര്‍ പറയുന്നു. മരിച്ച ഷെഹ്ലയുടെ കുടുംബസുഹൃത്താണ് നിഷ. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് കുറിപ്പ്

ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

സങ്കടത്തോടെയാണ് ഇത് എഴുതുന്നത്..ഞാന്‍ പഠിച്ച സ്‌കൂളാണ്, മരിച്ചു പോയ കുഞ്ഞും വളരെ അടുത്തറിയാവുന്ന കുടുംബത്തിലേത്,, അവളുടെ മാതാപിതാക്കളും ഞാനും ഒരേ സീനിയറിന്റെ കീഴില്‍ പ്രാക്ടീസ് ആരംഭിച്ചവരാണ്.. ഈ കുഞ്ഞ് ജനിക്കുന്നതിനു മുന്‍പ് ഇവളെ ഗര്‍ഭിണിയായിരുന്ന സജ്‌ന വക്കീലിനടുത്തിരുന്ന് ഞങ്ങള്‍ വയറ്റിലെ കുഞ്ഞുവാവയോട് സംസാരിക്കുമായിരുന്നു !!
മോള്‍ പഠിക്കുന്നത് സര്‍വജന സ്‌കൂളിലാണെന്ന് ഈ അടുത്ത നാളില്‍ വീണ്ടും കണ്ടപ്പോള്‍ വക്കീല്‍ പറഞ്ഞു, ഞാന്‍ പഠിച്ച സ്‌കൂളാണെന്ന് ഞാന്‍ സന്തോഷത്തോടെ മറുപടിയും പറഞ്ഞതോര്‍ക്കുന്നു ..
മൂന്നു മാസങ്ങള്‍ക്കു മുന്‍പ്, 'കൗമാര പ്രായക്കാര്‍ക്ക് ആവശ്യമായ നിയമപാഠങ്ങള്‍ ' എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസെടുക്കാനായി എന്നെ സ്‌കൂളില്‍ നിന്ന് വിളിക്കുകയുണ്ടായി, പറഞ്ഞ ദിവസം ഉച്ച കഴിഞ്ഞ സമയത്താണ് ഞാനവിടെ എത്തിയത്, അധ്യാപകരുടെ ഭാഗത്തു നിന്നുമുള്ള നിരുത്തരവാദിത്ത പരമായ സമീപനം തുടക്കത്തിലേ ശ്രദ്ധയില്‍ പെട്ടിരുന്നു. അവിടെ അങ്ങനെ ഒരു ക്‌ളാസ് സംഘടിപ്പിച്ചതായി പല അധ്യാപകര്‍ക്കും അറിയില്ലായിരുന്നു.. കുറെയധികം കുട്ടികള്‍ക്ക് ഒന്നിച്ചൊരു ക്‌ളാസിനുള്ള യാതൊരു ഒരുക്കങ്ങളും അവിടെ കണ്ടില്ല.. ഞാന്‍ നിങ്ങള്‍ ക്ഷണിച്ചിട്ടു വന്നതാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ പ്രധാനാധ്യാപകന്‍ ഇവിടെയില്ല, ഞാന്‍ ചാര്‍ജുള്ള അധ്യാപകനാണെന്ന് ഒരു അധ്യാപകന്‍ പറഞ്ഞു. ഉടനെ അയാള്‍ മറ്റു രണ്ട് ലേഡി ടീച്ചേര്‍സിനെ വിളിച്ചു വരുത്തി, വിവരം അറിഞ്ഞപ്പോള്‍ കുട്ടികളെ ഒരുക്കാനായി അവര്‍ രണ്ടു പേരും രണ്ടു വഴിക്ക് പാഞ്ഞു.....
കുറച്ചു സമയം കിട്ടിയപ്പോള്‍ ഞാന്‍ സ്‌കൂളും പരിസരവും ഒന്നു നടന്നു കാണാമെന്നു കരുതി പുറത്തേക്കിറങ്ങി..
ഒരു പാടു പഴയ പൈതൃകമുള്ള സ്‌കൂളാണ്, വളരെ വിശാലമായ ഗ്രൗണ്ടും കോമ്പൗണ്ടും ഒക്കെയുണ്ട്. പക്ഷെ ചെറിയ ക്‌ളാസുകളുടെ ബ്ലോക്കുകളോടു ചേര്‍ന്നു തന്നെ ധാരാളം കുറ്റിക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നു, പഴയ ബിള്‍ഡിംഗ് പൊളിച്ച മരപ്പലകകളും പൊടിഞ്ഞ കട്ടകളും മറ്റും ചിതറിക്കിടക്കുന്നു, ഇതിനിടയിലെല്ലാം പുല്ലും കുറ്റിച്ചെടികളും വളര്‍ന്നിരിക്കുന്നു,
ക്ലാസ് റൂമിനു പുറത്ത് കുട്ടികളുടെ ചെരിപ്പുകള്‍ അഴിച്ചു വച്ച നിലയില്‍ കണ്ടപ്പോള്‍ അസ്വാഭാവികതയും തോന്നിയിരുന്നു ,, ഞങ്ങള്‍ പഠിക്കുന്ന കാലത്തൊന്നും ഇത്തരം പരിഷ്‌കാരങ്ങള്‍ അവിടെയുണ്ടായിരുന്നില്ല, അല്‍പ സമയത്തിനുള്ളില്‍ സ്‌റ്റേജ് അറേഞ്ച് ചെയ്തിട്ടുണ്ടെന്ന് ഒരു ടീച്ചര്‍ വന്ന് പറഞ്ഞു, ടീച്ചര്‍ ടെ പിന്നാലെ പുതിയ ബ്ലോക്കിലെ ഓഡിറ്റോറിയത്തിലേക്ക് ഞാന്‍ ചെന്നു, ആ ഹാളിന്റെയും ഒരറ്റത്ത് ഉള്ള സ്‌റ്റേജില്‍ നിറയെ പഴയ സാധനങ്ങളും പൊട്ടിപ്പൊളിഞ്ഞ ബഞ്ചുകളും യൂത്ത് ഫെസ്റ്റിവലിനുപയോഗിച്ച പഴയ സ്‌ക്രീനുകളും തുണികളും മറ്റും കൂട്ടിയിട്ടിരിക്കുന്നു . സ്‌റ്റേജില്‍ നില്‍ക്കാന്‍ പറ്റാത്തതിനാല്‍ സ്‌റ്റേജിനു താഴെ ഒരുക്കിയ സ്ഥലത്തുനിന്നാണ് കുട്ടികള്‍ക്ക് ക്‌ളാസ് എടുത്തത്. ഇതിനിടയില്‍ ഇഴ ജന്തുക്കള്‍ കയറിയിരിക്കില്ലേ എന്നു ചോദിച്ചപ്പോള്‍ ടീച്ചര്‍ വെറുതെ ഒന്നു ചിരിച്ചു ,
പുറത്ത് ക്‌ളാസ് റൂമുകളോട് ചേര്‍ന്ന് കുറ്റിക്കാടുകളും, ക്ലാസ് മുറികള്‍ക്കുള്ളില്‍ ഇത്തരം വാരികൂട്ടിയിട്ടിരിക്കുന്ന ഉപയോഗ ശൂന്യമായ സാധനങ്ങളും പൊത്തുകളും ..
വൈകിട്ട് സ്‌കൂള്‍ വിട്ടു കഴിഞ്ഞ് ഇരുട്ടാവുമ്പോള്‍ അവിടെ നടക്കുക എന്താവുമെന്ന് ബുദ്ധിയുള്ള ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളു,,
ക്‌ളാസ് മുറിയില്‍ നേരത്തേ പലപ്പോഴും പാമ്പിനെ കണ്ടതായി കുട്ടികള്‍ പറയുന്നു, കുട്ടികള്‍ വിശദമായി എല്ലാം പറയുന്നുണ്ട്..
ആ കുട്ടികള്‍ക്കുള്ള വിവേകം പോലും ഇവിടുത്തെ അധ്യാപകര്‍ക്കില്ലാതെ പോയി..
അവനവന്റെ കുട്ടിയെ പാമ്പു കടിച്ചെന്നു കേട്ടാല്‍ അല്‍പ നേരമെങ്കിലും വെച്ചിരിക്കുമോ,,
ഒരു കിലോമീറ്ററിനുള്ളില്‍ സര്‍ക്കാര്‍ ആശുപത്രി ഉണ്ട്, രക്ഷിതാവിനെ വിളിച്ചു വരുത്താന്‍ കാത്തുനില്‍ക്കാതെ അവര്‍ക്ക് കുട്ടിയെ നേരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാമായിരുന്നില്ലേ?
അധ്യാപകര്‍ എന്നാല്‍ ആദരണീയര്‍ എന്നതൊക്കെ പഴങ്കഥ. ആദരിക്കേണ്ട വരെ മാത്രം ആദരിക്കണം. സ്വന്തം മക്കളെ തൊട്ടടുത്ത ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ പഠിപ്പിച്ച്, താന്‍ ശമ്പളം പറ്റുന്ന മലയാളം മീഡിയം സ്‌കൂളിലെ പാവപ്പെട്ട കുട്ടികളെ അവജ്ഞയോടെ കൈകാര്യം ചെയ്യുന്ന ചില അധ്യാപകര്‍ ഈ സ്‌കൂളില്‍ പണ്ടും ഉണ്ടായിരുന്നു. റോഡിനു മറു വശത്തുള്ള, തന്റെ കുട്ടി പഠിക്കുന്ന ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ പി.ടി.എ മീറ്റിംഗിന് പോയി അവിടുത്തെ ടീച്ചര്‍മാരെ ചോദ്യം ചെയ്യാനും അധ്യാപക ധര്‍മ്മങ്ങള്‍ പഠിപ്പിക്കാനും ഇവര്‍ മിടുമിടുക്കരായിരുന്നു.
അതു തന്നെയാണ് ഇന്നും അവസ്ഥ എന്നാണ് ഷഹല യുടെ അനുഭവം കാണിച്ചു തരുന്നത്. തന്നെ പാമ്പാണ് കടിച്ചത് ആശുപത്രിയില്‍ കൊണ്ടു പോകണം എന്ന് ആ അവസ്ഥയിലും പറയേണ്ടി വന്ന ഒരു അഞ്ചാം ക്ലാസുകാരി കുഞ്ഞ് എത്ര പേടിച്ചാവും ജീവന്‍ വെടിഞ്ഞത്?
അധ്യാപകര്‍ കാലന്‍മാരാകുന്ന കഥകള്‍ അടുത്തിടെയായി ധാരാളം നാം കേള്‍ക്കുന്നു, മഹനീയ സ്ഥാനമൊന്നും നല്‍കാതെ ഇവന്‍ മാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത്. വിദ്യ പറഞ്ഞു കൊടുക്കുന്ന ദൈവങ്ങള്‍ എന്നതൊക്കെ പഴം കഥകള്‍,, ഇന്ന് പാഠപുസ്തകത്തിലേതെല്ലാം നെറ്റില്‍ നോക്കി ഏതു കൊച്ചു കുട്ടിക്കും പഠിക്കാവുന്ന വിവരങ്ങള്‍ മാത്രമേയുള്ളു,, അധ്യാപകര്‍ മറ്റേതു ജോലിക്കാരെയും പോലെ ജോലി ചെയ്തു ശമ്പളം വാങ്ങുന്നവര്‍ മാത്രം,, പൂജനീയ ദൈവങ്ങളെന്നു കരുതാതെ നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഒരു പരാതി പറഞ്ഞാല്‍ പിറ്റേ ദിവസം പോയി ചോദ്യം ചെയ്യുക തന്നെ വേണം, എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നല്‍കി നിങ്ങളുടെ കുഞ്ഞുങ്ങളെ വളര്‍ത്തുകയും വേണം..
ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ എല്ലാ വൈദ്യ സഹായങ്ങളും കിട്ടാനുണ്ട്, ഭൂരിഭാഗം അധ്യാപകരുടെയും വാഹനങ്ങള്‍ സ്‌കൂളിനു മുന്‍പില്‍ പാര്‍ക്ക് ചെയ്തിട്ടുമുണ്ട്, പിന്നെയും പാമ്പു കടിയേറ്റെന്നു പറഞ്ഞ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ പിതാവിനെ വിളിച്ചു വരുത്തി സമയം വൈകിച്ചത് എന്തിനായിരുന്നു ??
രക്ത പരിശോധനക്കെന്ന് പറഞ്ഞ് ഒരു മണിക്കൂറോളം സമയം വൈകിപ്പിച്ച ആശുപത്രി ജീവനക്കാരും തീര്‍ച്ചയായും കുറ്റക്കാരാണ്,
ഇത് വിധിയല്ല,, ഉത്തരവാദിത്തപ്പെട്ടവരുടെ അനാസ്ഥയാണ് ..
വിഷ പാമ്പിന്റെ കടിയേറ്റ് നാലുമണിക്കൂറോളം ചികിത്സ കിട്ടാതിരുന്നാല്‍ ഒരു കുഞ്ഞു ശരീരം എങ്ങനെ രക്ഷപ്പെടാനാണ് ...

പ്രിയപ്പെട്ട അസീസ് വക്കീലിനും സജ്‌ന വക്കീലിനുമൊപ്പം ,,
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com