ഒസ്യത്ത് വ്യാജമായി നിര്‍മ്മിക്കാന്‍ ജോളിയെ സഹായിച്ചു; സിപിഎം മുന്‍ നേതാവിനെ അറസ്റ്റ് ചെയ്തു

കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട് സിപിഎം മുന്‍ പ്രാദേശിക നേതാവായിരുന്ന മനോജിനെ അറസ്റ്റ് ചെയ്തു
ഒസ്യത്ത് വ്യാജമായി നിര്‍മ്മിക്കാന്‍ ജോളിയെ സഹായിച്ചു; സിപിഎം മുന്‍ നേതാവിനെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട് സിപിഎം മുന്‍ പ്രാദേശിക നേതാവായിരുന്ന മനോജിനെ അറസ്റ്റ് ചെയ്തു. വ്യാജവില്‍പ്പത്രക്കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒസ്യത്ത് വ്യാജമായി നിര്‍മിക്കാന്‍ മുഖ്യപ്രതി ജോളിയെ സഹായിച്ചതിനാണ് അന്വേഷണസംഘം മനോജിനെ കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. മനോജിനെ സിപിഎം പുറത്താക്കിയിരുന്നു.

എന്‍ഐടിയ്ക്ക് അടുത്ത് കട്ടാങ്ങലിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു മനോജ്. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയെന്ന് കാട്ടി സിപിഎം മനോജിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. പണം വാങ്ങി വ്യാജ ഒസ്യത്തില്‍ ഒപ്പിട്ടു കൊടുത്തു എന്നാണ് മനോജിനെതിരെ ഉയര്‍ന്ന ആരോപണം.

എന്നാല്‍, ജോളി തന്നെ ചതിച്ചതാണെന്നാണ് സിപിഎം പ്രാദേശിക നേതാവ് മനോജ് നേരത്തേ പറഞ്ഞിരുന്നു. ജോളി വ്യാജ ഒസ്യത്തുണ്ടാക്കിയാണ് ഒപ്പിടാന്‍ വിളിച്ചതെന്ന് തനിയ്ക്ക് അറിയില്ലായിരുന്നു. താന്‍ ഒപ്പിട്ടത് മുദ്രപത്രത്തിലൊന്നുമല്ല, വെറും വെള്ളക്കടലാസിലാണ്. എന്‍ഐടി ലക്ചററാണ് എന്ന് ജോളി സ്വയം പരിചയപ്പെടുത്തിയിരുന്നു. നാട്ടിലെല്ലാവരും പറഞ്ഞിരുന്നത് അവര്‍ എന്‍ഐടി അധ്യാപികയാണെന്ന് തന്നെയാണ്.

2007ല്‍ ആദ്യ ഭര്‍ത്താവ് റോയിക്കും മക്കള്‍ക്കും ഒപ്പം ജോളി സ്ഥലം നോക്കാന്‍ എന്‍ഐടിയ്ക്ക് അടുത്ത് വന്നിരുന്നു. അങ്ങനെയാണ് ജോളിയെ ആദ്യം പരിചയപ്പെടുന്നതെന്നും മറ്റ് ഒരു പരിചയവുമില്ലെന്നും മനോജ് പറഞ്ഞു.ജോളിയില്‍ നിന്ന് പണം വാങ്ങി വ്യാജ ഒസ്യത്തില്‍ ഒപ്പുവച്ചു എന്നതാണ് മനോജിനെതിരെ ഉയര്‍ന്ന ആരോപണം. ഈ സാഹചര്യത്തിലാണ് മനോജ് പാര്‍ട്ടി നടപടി നേരിട്ടതും.

ഒസ്യത്തില്‍ മനോജിന്റെ കൂടെ ഒപ്പുവച്ചതായി കാണപ്പെടുന്ന എന്‍ഐടിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മഹേഷ് അത് തന്റെ ഒപ്പല്ലെന്നാണ് വെളിപ്പെടുത്തിയത്. അത് താന്‍ തന്നെയാണ് ഒപ്പിട്ടതെന്ന് പറയാന്‍ മനോജ് പറഞ്ഞതായും, രാഷ്ട്രീയനേതാവ് പറയുന്നതല്ലേ എന്ന് കരുതി ആദ്യം പൊലീസിനോട് അങ്ങനെ പറഞ്ഞതായും മഹേഷ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അതല്ലെന്നും തനിയ്ക്ക് ജോളിയെ പരിചയം പോലുമില്ലെന്നുമാണ് മഹേഷ് ഇപ്പോള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com