പറഞ്ഞത് മുസ്ലിം തീവ്രവാദത്തിനെതിരെ ; പി മോഹനന് പിന്തുണയുമായി സിപിഎം

ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കുക എന്നതാണ് എല്ലാക്കാലത്തും പാര്‍ട്ടിയുടെ നിലപാട്
പറഞ്ഞത് മുസ്ലിം തീവ്രവാദത്തിനെതിരെ ; പി മോഹനന് പിന്തുണയുമായി സിപിഎം

തിരുവനന്തപുരം : മാവോയിസറ്റുകള്‍ക്ക് പിന്നില്‍ മുസ്ലിം തീവ്രവാദികളാണെന്ന പ്രസ്താവനയില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പിന്തുണ. പി മോഹനന്റെ പ്രസ്താവന മുസ്ലിം തീവ്രവാദത്തിനെതിരെയാണ്. പ്രസ്താവനയെ മുസ്ലിം സമുദായത്തിനെതിരെയാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. മുസ്ലിം തീവ്രവാദത്തിനെതിരായ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

പി മോഹനന്‍ സംസാരിച്ചത് മുസ്ലിം വര്‍ഗീയതക്കെതിരെയാണ്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കുക എന്നതാണ് എല്ലാക്കാലത്തും പാര്‍ട്ടിയുടെ നിലപാട്. അതിന് അനുരോധമായ നിലപാടാണ് പി മോഹനന്‍ സ്വീകരിച്ചിട്ടുള്ളത്. മുസ്ലിം തീവ്രവാദത്തിനെതിരെയാണ് മോഹനന്‍ പറഞ്ഞത്. ഇത് മുസ്ലിം സമുദായത്തിനെതിരെയുള്ള ആരോപണമാണെന്ന് ദുര്‍വ്യാഖ്യാനം നല്‍കേണ്ടതില്ല. ആര്‍ക്കെതിരെയാണ് താന്‍ പറഞ്ഞതെന്ന് പി മോഹനന്‍ പിന്നീട് പരസ്യമായി വ്യക്തമാക്കുകയും ചെയ്തു.

അതുകൊണ്ടു തന്നെ മോഹനന്റെ ഭാഗത്ത് പിഴവില്ല. അതിനാല്‍ തന്നെ ഇത് സമുദായത്തിനെതിരായ പ്രസ്താവനയായി കാണേണ്ടതില്ലെന്ന് സിപിഎം നേതൃയോഗം വിലയിരുത്തി. താമരശ്ശേരിയില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെയാണ് പി മോഹനന്‍, മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന് പറഞ്ഞത്. മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് ഇസ്ലാമിക തീവ്രവാദികളാണ്. അവര്‍ തമ്മില്‍ ചങ്ങാത്തമുണ്ടെന്നും, ഇക്കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിക്കണമെന്നും പി മോഹനന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ നിയമസഭയില്‍ ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ക്കാട്ടിയപ്പോള്‍, പി മോഹനനെ തള്ളിപ്പറയുകയാണ് വ്യവസായ മന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്‍ ചെയ്തത്. നിയമസഭയ്ക്ക് പുറത്ത് ഏതെങ്കിലും രാഷ്ട്രീയനേതാക്കള്‍ എന്തെങ്കിലും പറയുന്നത് കാര്യമായി എടുക്കേണ്ടെന്നായിരുന്നു ജയരാജന്റെ പ്രസ്താവന. അതേസമയം പി മോഹനനെ പിന്തുണച്ച് സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനും പാലക്കാട് മുന്‍ എംപി എം ബി രാജേഷും,ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും രംഗത്തെത്തുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com