മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ ചേംബറില്‍ തടഞ്ഞുവച്ചു; വഞ്ചിയൂര്‍ കോടതിയില്‍ അസാധാരണ സംഭവങ്ങള്‍

മജിസ്‌ട്രേറ്റിനെ പിന്നീട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എത്തിയാണ് മോചിപ്പിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ ചേര്‍ന്ന് ചേംബറില്‍ തടഞ്ഞുവച്ചതായി പരാതി. വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകരുടെ നടപടി. മജിസ്‌ട്രേറ്റിനെ പിന്നീട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എത്തിയാണ് മോചിപ്പിച്ചത്.

വാഹനാപകട കേസിന്റെ വിചാരണയ്ക്കിടെ, പ്രതിയായ ഡ്രൈവര്‍ തന്നെ ഭീഷണിപ്പെടുത്തിയതായി വാദിയായ സ്ത്രീ മജിസ്‌ട്രേറ്റ് ദീപാ മോഹനു മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ജാമ്യം റദ്ദാക്കിക്കൊണ്ട് മജിസ്‌ട്രേറ്റ് ഉത്തരവ് ഇറക്കിയത്. ഇതോടെ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മജിസ്‌ട്രേറ്റിന്റെ നടപടിയെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.

പ്രതിഷേധം കനത്തതോടെ ചേംബറിലേക്കു മടങ്ങിയ മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ചതായാണ് പരാതി. എന്നാല്‍ മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ടിട്ടില്ലെന്നും പ്രതിഷേധം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വാദം പൂര്‍ത്തിയാവും മുമ്പു തന്നെ ജാമ്യം റദ്ദാക്കിയ മജിസ്‌ട്രേറ്റിന്റെ നടപടി ക്രിമിനല്‍ നടപടിച്ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇക്കാര്യം ബോധ്യപ്പെടുത്താനാണ് അഭിഭാഷകര്‍ ശ്രമിച്ചത്. സീനിയര്‍ ആയ അഭിഭാഷകന്‍ ഹാജരായ കേസ് ആണ്. പ്രതിഷേധിക്കാനായി അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകര്‍ ഉള്‍പ്പെടെ എത്തി. ഇതാണ് പുൂട്ടിയിട്ടതായി വ്യാഖ്യാനിക്കുന്നതെന്ന് ഭാരവാഹികള്‍ പറയുന്നു.

മജിസ്‌ട്രേറ്റ് ഫോണില്‍ വിളിച്ച് പരാതി പറഞ്ഞതിനെത്തുടര്‍ന്നാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എത്തിയത് എന്നാണ് സൂചന. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് തങ്ങളും പരാതി അറിയിച്ചിരുന്നതായി ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ഈ മജിസ്‌ട്രേറ്റിന്റെ കോടതിക്കെതിരെ നേരത്തെയും പരാതി ഉണ്ടായിരുന്നെന്ന് അഭിഭാഷകര്‍ പറയുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോടും ജില്ലാ ജഡ്ജിയോടും നേരത്തെ പരാതി പറഞ്ഞിരുന്നു. നടപടികള്‍ ഉണ്ടാവാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ഉണ്ടായത്. മജിസ്‌ട്രേറ്റ് ദീപാ മോഹന്റെ കോടതി ബഹിഷ്‌കരിക്കാന്‍ ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com