തൃശൂർ: പുലർച്ചെ അഞ്ച് മണിക്ക് വീട്ടിൽ നിന്നു പുറപ്പെട്ട വയോധികൻ വഴിയിൽ തളർന്നുവീണു മരിച്ചു. സാമൂഹികക്ഷേമ പെൻഷൻ മുടങ്ങാതിരിക്കാനായി, താൻ ജീവിച്ചിരിപ്പുണ്ടെന്നു സാക്ഷ്യപ്പെടുത്താൻ അക്ഷയ കേന്ദ്രത്തിലേക്ക് പോകവേ ചാഴൂർ ആലപ്പാട് കിണർ സ്റ്റോപ്പിനു സമീപം കല്ലുങ്ങൽ വീട്ടിൽ ദിനപാലൻ (79) ആണു മരിച്ചത്.
പെൻഷൻ മസ്റ്ററിങ്ങിനു ടോക്കൺ എടുക്കാൻ അക്ഷയ കേന്ദ്രത്തിലേക്കു സൈക്കിളിൽ പോയ ദിനപാലൻ അക്ഷയ കേന്ദ്രത്തിലെത്തും മുൻപ് ആലപ്പാട് സെന്ററിൽ വച്ചു തളർച്ച മൂലം കടത്തിണ്ണയിൽ കിടന്നു. പത്ര വിതരണക്കാർ ഉൾപ്പെടെയുള്ളവർ ചേർന്ന് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു.
നാട്ടികയിൽ മകളുടെ വീട്ടിൽ താമസിക്കുന്ന ദിനപാലൻ മസ്റ്ററിങ്ങിനായാണു കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയത്. അതിരാവിലെ പോയാലേ ടോക്കൺ കിട്ടൂ എന്നതിനാലാണ് അഞ്ചിനു തന്നെ ഇറങ്ങിയത്. മരുമകന്റെ അമ്മയുടെ സഞ്ചയന ദിവസമാണു ദിനപാലന്റെ മരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ