ന്യൂഡല്‍ഹി : പിഎസ് സി പരീക്ഷാ തട്ടിപ്പ് ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. എസ്എഫ്‌ഐ നേതാക്കള്‍ പരീക്ഷയില്‍ ക്രമക്കേട് കാണിച്ച് പിഎസ് സി റാങ്കി ലിസ്റ്റില്‍ കയറി. വിഷയത്തില്‍ കേരള പൊലീസ് നടത്തുന്ന അന്വേഷണം സുതാര്യമല്ല. സിബിഐ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു.
പിഎസ് സി പരീക്ഷാ തട്ടിപ്പില്‍ ഉള്‍പ്പെട്ടവരെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ മുരളീധരന്‍ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്. എസ്എഫ്‌ഐ നേതാക്കള്‍ പ്രതികളായ പിഎസ് സി പരീക്ഷാ ക്രമക്കേടില്‍, തട്ടിപ്പിന് ഉപയോഗിച്ച മൊബൈല്‍ഫോണ്‍ അടുത്തിടെ ക്രൈംബ്രാഞ്ച് ബംഗലൂരുവില്‍ നിന്നും കണ്ടെടുത്തിരുന്നു.
അതേസമയം തട്ടിപ്പിനെത്തുടര്‍ന്ന് വിവാദത്തിലായ പിഎസ്‌സി പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നാണ് ക്രൈംബ്രാഞ്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ പ്രതികളായ മൂന്ന് പേര്‍ക്ക് ഒഴികെ ബാക്കിയുള്ളവര്‍ക്ക് നിയമനം നല്‍കുന്നതില്‍ തടസമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ക്ക് നിയമനം നല്‍കേണ്ടെന്നാണ് െ്രെകംബ്രാഞ്ചിന്റെ ശുപാര്‍ശ. പരീക്ഷയില്‍ വ്യാപക ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പിഎസ് സിയുടെ കോണ്‍സ്റ്റബിള്‍ പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. യൂണിവേഴ്‌സിറ്റി കൊളജിലെ കത്തിക്കുത്ത് കേസില്‍ അറസ്റ്റിലായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പരീക്ഷ തട്ടിപ്പ് നടത്തി പിഎസ് സി ലിസ്റ്റില്‍ കയറിക്കൂടിയത്. യൂണിവേഴ്‌സിറ്റി കൊളെജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന പ്രതികള്‍ പിഎസ് സി ലിസ്റ്റില്‍ ആദ്യ സ്ഥാനത്ത് എത്തിയതാണ് സംശയങ്ങള്‍ക്ക് വഴിവെച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
സ്മാര്‍ട്ട് വാച്ചിലെ ബ്ലൂടൂക്ക് ഉപയോഗിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. സുഹൃത്തുക്കള്‍ പുറത്തുനിന്ന് സന്ദേശമായി അയച്ച ഉത്തരങ്ങള്‍ ഈ വാച്ച് വഴി സ്വീകരിച്ചാണ് പരീക്ഷ എഴുതിയത്. പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിലേക്ക് 96 സന്ദേശങ്ങളും പ്രണവിനും 78 സന്ദേശങ്ങളുമാണ് ലഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ