ബാഗുകൾ എടുത്തു കൊണ്ടോടും, ഭക്ഷണം തട്ടിപ്പറിക്കും; ഈ സ്കൂളിൽ പാമ്പല്ല, കുട്ടികളെ ഭീതിയിലാക്കുന്നത് കുരങ്ങൻമാർ

വാനരക്കൂട്ടം മറയൂർ സർക്കാർ എൽപി സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ഭീഷണിയായി മാറുന്നു
ബാഗുകൾ എടുത്തു കൊണ്ടോടും, ഭക്ഷണം തട്ടിപ്പറിക്കും; ഈ സ്കൂളിൽ പാമ്പല്ല, കുട്ടികളെ ഭീതിയിലാക്കുന്നത് കുരങ്ങൻമാർ

മറയൂർ: വാനരക്കൂട്ടം മറയൂർ സർക്കാർ എൽപി സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ഭീഷണിയായി മാറുന്നു. ക്ലാസ് മുറികളിൽ നിന്ന്‌ പുറത്തിറങ്ങുവാൻ കഴിയാത്തവിധം വാനരൻമാരുടെ ശല്യം വർധിച്ചതോടെ സ്കൂളിലെ അധ്യാപക രക്ഷാകർത്തൃ സമിതി വിദ്യാഭ്യാസ മന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും നിവേദനം സമർപ്പിക്കുവാൻ തീരുമാനമെടുത്തു.

നൂറിലധികം കുരങ്ങൻമാരാണ് ഇവിടെ തമ്പടിച്ച് ശല്യം ചെയ്തുവരുന്നത്. ക്ലാസ് മുറികളിലും ഓഫീസിലും കയറി വരുന്ന കുരങ്ങൻമാർ യാതൊരുവിധ കൂസലുമില്ലാതെ കൈയിൽ കിട്ടുന്നതെല്ലാം എടുത്ത് കടക്കുന്നു. കുട്ടികൾക്കും അധ്യാപകർക്കും പ്രാഥമിക കർമ്മങ്ങൾക്ക് സ്കൂൾ കെട്ടിടത്തിന് പുറത്താണ് സൗകര്യമുള്ളത്. അക്രമകാരികളായ കുരങ്ങൻമാരെ ഭയന്ന് പല കുട്ടികളും പ്രാഥമിക കർമ്മങ്ങൾ ഒഴിവാക്കുകയാണ്.

പലപ്പോഴും കുട്ടികളുടെ സ്കൂൾ ബാഗുകൾ എടുത്തു കൊണ്ടുപോകുന്നു. പ്രഭാത ഭക്ഷണവും ലഘു ഭക്ഷണവും ഉച്ച ഭക്ഷണവും കുട്ടികൾക്ക് വിതരണം നടത്തുന്നത് ഏറെ ശ്രമകരമാണ്. ഭക്ഷണമൊരുക്കി വച്ചിരിക്കുന്ന മുറിയിൽ വാനരക്കൂട്ടം കയറാതിരിക്കുന്നതിന് അധികൃതർ ഏറെ പാടുപെടേണ്ടിവരുന്നു. സ്കൂൾ മൈതാനത്ത് കുട്ടികൾക്ക് കളിക്കുന്നതിനായി ഒരുക്കിയിട്ടുള്ള ഊഞ്ഞാലിലും മറ്റും കയറുന്നതിനുപോലും കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രഥമാധ്യാപിക റാണിയുടെയും പിടിഎ പ്രസിഡന്റ് അനൂപ് കുമാറിന്റെയും നേതൃത്വത്തിൽ യോഗം കൂടി മന്ത്രിമാർക്ക് നിവേദനം നല്കുന്നതിന് തീരുമാനം എടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com