മജിസ്‌ട്രേറ്റിനെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ കേസ്; പ്രതിഷേധവുമായി ജഡ്ജിമാരും രംഗത്ത്, ഹൈക്കോടതിക്കു കത്ത് 

വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ ചേംബറില്‍ തടഞ്ഞുവച്ച അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ ചേംബറില്‍ തടഞ്ഞുവച്ച അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. കൃത്യനിര്‍വഹണം തടസപ്പെടുത്തി, സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ക്കാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനിടെ വിഷയത്തില്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ജുഡീഷ്യല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിക്കു കത്തു നല്‍കി.

വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ അഭിഭാഷകര്‍ മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ചത്. പിന്നീട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എത്തിയാണ് മജിസ്‌ട്രേറ്റിനെ മോചിപ്പിച്ചത്. സെഷന്‍സ് ജഡ്ജി  പ്രത്യേക സിറ്റിങ് നടത്തി പ്രതിക്കു ജാമ്യം നല്‍കുകയും ചെയ്തിരുന്നു.

കേസിന്റെ വിചാരണയ്ക്കിടെ, പ്രതിയായ ഡ്രൈവര്‍ തന്നെ ഭീഷണിപ്പെടുത്തിയതായി വാദിയായ സ്ത്രീ മജിസ്‌ട്രേറ്റ് ദീപാ മോഹനു മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ജാമ്യം റദ്ദാക്കിക്കൊണ്ട് മജിസ്‌ട്രേറ്റ് ഉത്തരവ് ഇറക്കിയത്. ഇതോടെ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മജിസ്‌ട്രേറ്റിന്റെ നടപടിയെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.

സംഭവത്തില്‍ മജിസ്‌ട്രേറ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിരുന്നു. ഈ പരാതി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പൊലീസിനു കൈമാറി. അതിന് അനുസരിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസ്.

അഭിഭാഷകരുടെ നടപടി ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ്, കീഴ്‌ക്കോടതി ജഡ്്ജിമാരുടെ സംഘടനയായ ജുഡീഷ്യല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിക്കു കത്തു നല്‍കിയിരിക്കുന്നത്. നീതിന്യായ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് ഇതെന്നും ഹൈക്കോടതി ഉചിതമായ ഇടപെടല്‍ നടത്തണമെന്നുമാണ് കത്തിലെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com