'ഗ്രഹണിപിടിച്ച പിള്ളേരുടെ പോലുള്ള ആര്‍ത്തി അപകടമാണ്'; കോണ്‍ഗ്രസിലെ സ്ഥാനമോഹികളെ പൊതുവേദിയില്‍ പരിഹസിച്ച് ശങ്കരനാരായണന്‍

തനിക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ടെന്നും എന്നാല്‍ ഈ ആഗ്രഹം ആര്‍ത്തിയായി മാറരുതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്
'ഗ്രഹണിപിടിച്ച പിള്ളേരുടെ പോലുള്ള ആര്‍ത്തി അപകടമാണ്'; കോണ്‍ഗ്രസിലെ സ്ഥാനമോഹികളെ പൊതുവേദിയില്‍ പരിഹസിച്ച് ശങ്കരനാരായണന്‍

കൊച്ചി; സ്ഥാനമാനങ്ങള്‍ക്കായി ചരടുവലി നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളെ കണക്കിന് പരിഹസിച്ച് മുതിര്‍ന്ന നേതാവും മുന്‍ ഗവര്‍ണറുമായ കെ.ശങ്കരനാരായണന്‍. കോണ്‍ഗ്രസ് നേതാക്കളെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ട പോലുള്ള ആര്‍ത്തിയാണ് ചിലര്‍ക്ക് എന്നാണ് ശങ്കരനാരായണന്‍ പറഞ്ഞത്. എറണാകുളത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനചടങ്ങിനിടെയായിരുന്നു സദസില്‍ ചിരി പടര്‍ത്തി കൊണ്ട് മുന്‍ മന്ത്രിയും മഹാരാഷ്ട്ര ഗവര്‍ണറുമായിരുന്ന കെ.ശങ്കരനാരായണന്റെ പരിഹാസം. 

തനിക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ടെന്നും എന്നാല്‍ ഈ ആഗ്രഹം ആര്‍ത്തിയായി മാറരുതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. 'ഇപ്പോള്‍ എനിക്ക് എന്തൊക്കെ ആവണം എന്ന ആഗ്രഹമുണ്ടെന്നറിയാമോ... ? എറണാകുളത്ത് ഇലക്ഷന് നില്‍ക്കാന്‍ താത്പര്യമുള്ള ആളൊക്കെയാണ് ഞാന്‍, ഇനി അതില്ലെങ്കില്‍ ഇപ്പോഴത്തെ സ്ഥാനാര്‍ഥി ടിജി വിനോദ് വഹിച്ചു പോരുന്ന ഡെപ്യൂട്ടി മേയര്‍ സ്ഥാനം കിട്ടിയാലും മതി. ഞാന്‍ പറയുന്നത് ആഗ്രഹമൊക്കെ എല്ലാവര്‍ക്കുമാക്കാം എന്നാല്‍ അതിനൊക്കെ ഒരു അതിര്‍ത്തി വേണം. ഈ ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ട പോലുള്ള ആര്‍ത്തിയുണ്ടല്ലോ ആ ആര്‍ത്തി അപകടമാണ്... അതാര്‍ക്കായാലും ശരി അത് അപകടമാണ്. ആരായാലും സ്ഥാനമാനങ്ങളും പദവികളും ആഗ്രഹിക്കുന്നതില്‍ വലിയ തകരാറില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പാര്‍ട്ടി എത്തി കഴിഞ്ഞാല്‍ പിന്നെ ഒരക്ഷരം മിണ്ടാന്‍ പാടില്ല... അതിപ്പോള്‍ ആരായാലും ശരി' ശങ്കരനാരായണന്‍ പറഞ്ഞു. 

എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസാന നിമിഷം വരെ ചരടുവലി നടത്തിയ കെ.വി.തോമസ് ഉള്‍പ്പടെ നിരവധി പേര്‍ വേദിയിലുണ്ടായിരുന്നു. പേരെടുത്ത് പറഞ്ഞില്ലെങ്കിലും ശങ്കരനാരായണന്റെ വാക്കുകള്‍ നേതാക്കളുടെ മുഖത്ത് മ്ലാനത പടര്‍ത്തി. ആദ്യം സരസമായി തുടങ്ങിയ ശങ്കരനാരായണന്‍ പിന്നെ രൂക്ഷ വിമര്‍ശനം നടത്തുകയായിരുന്നു. ആവേശത്തോടെയാണ് സദസ് അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com