നേതാവിന്റെ നേതൃത്വത്തില്‍ മണി ചെയിന്‍ തട്ടിപ്പ്; നഷ്ടം മൂന്നുകോടി, നടപടിയുമായി സിപിഎം

നേതാവിന്റെ നേതൃത്വത്തില്‍ മണി ചെയിന്‍ തട്ടിപ്പ്; നഷ്ടം മൂന്നുകോടി, നടപടിയുമായി സിപിഎം

പാലക്കാട്: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെയും ബന്ധുവിന്റെയും നേതൃത്വത്തില്‍ മണിചെയിന്‍ തട്ടിപ്പ്. ലോക്കല്‍, ഏരിയ കമ്മിറ്റി നേതാക്കള്‍ക്കും പാര്‍ട്ടി അംഗങ്ങള്‍ക്കുമായി നഷ്ടപ്പെട്ടതു 3 കോടിയോളം രൂപ. ഒരു ലക്ഷം രൂപ നല്‍കിയാല്‍ ആഴ്ചയില്‍ 10,000 രൂപ തിരികെ നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണു പലരെയും മണി ചെയിനില്‍ അംഗങ്ങളാക്കിയത്. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്. 

ആലത്തൂര്‍ ഏരിയ കമ്മിറ്റിക്കു കീഴിലുള്ള കാവശ്ശേരി, പാടൂര്‍ മേഖലയില്‍ മാത്രം നൂറോളം പേര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. ജില്ലയിലെ ഒരു പഞ്ചായത്ത് പ്രസിഡന്റിനു 10 ലക്ഷവും സ്ഥിരം സമിതി അധ്യക്ഷന് 5 ലക്ഷവും രൂപ നഷ്ടപ്പെട്ടു. 

എന്നാല്‍ ഇതുവരെ ആരും പൊലീസില്‍ പരാതിപ്പെടാന്‍ തയാറായിട്ടില്ല. സംഭവത്തില്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ച പാര്‍ട്ടി നേതൃത്വം നടപടിക്ക് ഒരുങ്ങുകയാണ്. ഒരു വര്‍ഷം മുന്‍പാണു സിപിഎം പാടൂര്‍ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യാസഹോദരന്‍ മണിചെയിനുമായി കാവശ്ശേരി, പാടൂര്‍ മേഖലയിലെത്തിയത്. ഇവരുടെ വാഗ്ദാനങ്ങള്‍ കേട്ടു 2 ഏരിയ കമ്മിറ്റി അംഗങ്ങളും ഒരു ലോക്കല്‍ കമ്മിറ്റി അംഗവും ശൃംഖലയുടെ ഭാഗമായി. ഇതില്‍ രണ്ടുപേര്‍ 10 ലക്ഷം രൂപ വീതം നിക്ഷേപിച്ചെന്നാണു സൂചന. 

തുടര്‍ന്ന് ഇവരോടൊപ്പം പാര്‍ട്ടിയിലെ ബന്ധ!ങ്ങള്‍ ഉപയോഗിച്ച് ആലത്തൂര്‍, നെന്മാറ, കുഴല്‍മന്ദം, കണ്ണാടി മേഖലകളില്‍ കൂടുതല്‍ ആളുകളില്‍ നിന്നു നിക്ഷേപം വാങ്ങി. ആദ്യത്തെ കുറച്ചു മാസങ്ങളില്‍ പണം ഇരട്ടിച്ചു നല്‍കിയെങ്കിലും പിന്നീടു മുടങ്ങി.

ഇതോടെ ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെട്ട പലരും ലോക്കല്‍ കമ്മിറ്റി അംഗത്തെ സമീപിക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും തട്ടിപ്പിനിരയാക്കിയ നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതോടെയാണു പാര്‍ട്ടി അന്വേഷണം തുടങ്ങിയത്.  ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാനും ഏരിയാ കമ്മിറ്റി നേതാക്കളെ ശാസിക്കാനുമാണു തീരുമാനമെന്നു സൂചനയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com