തൃശൂർ: കലക്ടറുടേതടക്കം ഏഴോളം വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെ ടിപ്പറോടിച്ച യുവാവിന് ലഭിച്ചത് വേറിട്ടൊരു ശിക്ഷ. ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണത്തിൽ പങ്കാളിയാകാനാണ് ഇരുപത്തിമൂന്നുകാരനായ യുവാവിനോട് കലക്ടർ ആവശ്യപ്പെട്ടത്. ശിക്ഷ അനുസരിച്ച് ഇന്നലെ കലക്ടറേറ്റിൽ എത്തിയ യുവാവ് ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ചേറ്റുപുഴ മുതൽ മനക്കൊടി വരെയുള്ള യാത്രയ്ക്കിടെയായിരുന്നു പുറകെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെയുള്ള യുവാവിന്റെ ടിപ്പറോട്ടം. മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടിയിൽ സംബന്ധിക്കാനായി പോകുന്നതിനിടെയാണ് കലക്ടർ ടിപ്പറിന് പിന്നിൽ കുടുങ്ങിയത്. തനിക്ക് പിന്നിൽ വാഹനങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത് കണ്ട് കലക്ടർ ഒരുവിധം ടിപ്പറിനെ മറികടക്കുകയായിരുന്നു.
ഡ്രൈവറെ വിളിച്ചിറക്കി സംസാരിച്ചപ്പോൾ അമ്മ ആശുപത്രിയിലാണെന്നായിരുന്നു വിശദീകരണം. അങ്ങനെയെങ്കിൽ വേഗം പോകാനല്ലേ ശ്രമിക്കേണ്ടതെന്ന് കലക്ടർ ചോദിച്ചു. ലൈസൻസ് സസ്പെൻഡ് ചെയ്യാവുന്ന കുറ്റമാണെങ്കിലും യുവാവിന്റെ പ്രായം കണക്കിലെടുത്ത് ശുചീകരണത്തിൽ പങ്കാളിയാവാൻ നിർദേശിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ