കോഴിക്കോട്: ഒരു കുടുംബത്തിലെ ആറു പേര്‍ സമാനമായ രീതിയില്‍ മരിച്ച സംഭവത്തില്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് മൃതദേഹങ്ങള്‍ അടക്കിയ കല്ലറകള്‍ തുറന്നു പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. കല്ലറകള്‍ തുറക്കുന്നതിനു ക്രൈംബ്രാഞ്ചിന് ജില്ലാ ഭരണകൂടം അനുമതി നല്‍കി.
നാളെ കല്ലറകള്‍ തുറന്ന് ഫോറന്‍സിക് പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കനത്ത പൊലീസ് കാവലിലാവും പരിശോധന.
സമാനമായ രീതിയില്‍ മരിച്ചവരില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ അടക്കിയത് കൂടത്തായി ലൂര്‍ദ്ദ് മാത പള്ളി സെമിത്തേരിയിലും രണ്ട് പേരുടേത് കോടഞ്ചേരി പള്ളിസെമിത്തേരിയിലുമാണ്. കൂടത്തായി പള്ളിയിലെ കല്ലറയാണ് നാളെ തുറക്കുക. രാവിലെ ഒന്‍പതരയോടെ കല്ലറ തുറക്കുമെന്ന്ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളേയും പള്ളി അധികൃതരേയും അറിയിച്ചു.
പിണറായിയിൽ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസിൽ സൗമ്യയെ അറസ്റ്റ് ചെയ്തതോടെയാണു കോഴിക്കോട് താമരശേരി കൂടത്തായിയിലെ ആറു പേരുടെ മരണം കൊലപാതകമാണെന്ന സംശയം ബന്ധുക്കള്‍ക്കു ബലപ്പെട്ടത്. വഴിവിട്ട ജീവിതത്തിനു തടസം നിന്നതിനായിരുന്നു മാതാപിതാക്കളെയും മകളെയും പടന്നക്കര വണ്ണത്താംവീട്ടില്‍ സൗമ്യ കൊലപ്പെടുത്തിയത്. ഛര്‍ദിയും വയറിളക്കവും മൂലമുള്ള മൂന്ന് അസ്വാഭവിക മരണങ്ങള് നാട്ടുകാരില്‍ ജനിപ്പിച്ച സംശയമാണു കൊലപാതകത്തിനു പിന്നില്‍ സൗമ്യയാണെന്ന കണ്ടെത്തലിലേക്കു നയിച്ചത്. ഈ സംഭവങ്ങള്‍ ഏറെ ചര്‍ച്ചയായതിനു തൊട്ടുപിന്നാലെയാണ് താമരശേരിയില്‍ ബന്ധുക്കളായ ആറു പേരുടെ മരണവും സമാനസ്വഭാവമുള്ളതാണെന്നു സംശയം തോന്നിയത്. തുടർന്നു പൊലീസിനെ സമീപിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ