മൃതദേഹം സംസ്‌കരിക്കുന്നത് മാലിന്യത്തിനിടയില്‍; ദുര്‍ഗന്ധം സഹിക്കാനാകാതെ നാട്ടുകാര്‍

മതില്‍ കെട്ടാനായി അടിത്തറയ്ക്കായി മണ്ണുമാറ്റിയപ്പോള്‍ നിരവധി കുഴിമാടങ്ങള്‍ തകരുകയും മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തേക്ക് വരുകയും ചെയ്തു. 
മൃതദേഹം സംസ്‌കരിക്കുന്നത് മാലിന്യത്തിനിടയില്‍; ദുര്‍ഗന്ധം സഹിക്കാനാകാതെ നാട്ടുകാര്‍

മറയൂര്‍: മാലിന്യവും മൃതദേഹവും ഒരേ സ്ഥലത്ത് സംസ്‌കരിച്ച് മറയൂര്‍ പഞ്ചായത്ത് അധികൃതര്‍. മറയൂര്‍ ഉടുമലൈ പാതയോട് ചേര്‍ന്ന് ബാബുനഗറിന് താഴെയായി കരിമൂട്ടിയിലാണ് പഞ്ചായത്തിന്റെ പൊതുശ്മശാനവും മാലിന്യ കേന്ദ്രവുമുള്ളത്. മറയൂര്‍ പഞ്ചായത്തിലെ 11 വാര്‍ഡുകളില്‍നിന്നുമുള്ള മാലിന്യം ശേഖരിച്ച് ഇവിടെയാണ് സംസ്‌കരിക്കാതെ തള്ളുന്നത്. 

മാലിന്യം ചീഞ്ഞുനാറി പരിസരം മുഴുവന്‍ ദുര്‍ഗന്ധം വമിക്കുകയാണ്. ഇതേ പ്രദേശത്തുതന്നെയാണ് ഇവിടുത്തെ പൊതുശ്മശാനവും സ്ഥിതി ചെയ്യുന്നത്. മാലിന്യക്കൂമ്പാരത്തിനടുത്ത് തന്നെ മൃതദേഹവും സംസ്‌കരിക്കേണ്ടി വരുന്ന വലിയ ബുദ്ധിമുട്ടിലാണ് ഇവിടുത്തെ ജനങ്ങള്‍.

സ്വച്ഛ ഭാരത് പദ്ധതി തുടങ്ങി നിരവധി പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കുന്നുണ്ടെങ്കിലും ഒന്നുപോലും മറയൂരില്‍ നടപ്പാക്കിയിട്ടില്ല. പത്ത് വര്‍ഷം മുന്‍പ് ഇവിടെ മാലിന്യ നിര്‍മാര്‍ജനത്തിന് പ്‌ളാന്റ് സ്ഥാപിക്കാനുള്ള ശ്രമം ആരംഭിെച്ചങ്കിലും പദ്ധതി പൂര്‍ത്തീകരിക്കാനായില്ല. 

പൊതുശ്മശാനവും മാലിന്യ സംസ്‌കരണ യൂണിറ്റും വേര്‍തിരിക്കാനുള്ള അഞ്ച് ലക്ഷം രൂപയുടെ പദ്ധതിക്ക് പഞ്ചായത്ത് തുക വകയിരുത്തി പണി തുടങ്ങിയെങ്കിലും നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. മതില്‍ കെട്ടാനായി അടിത്തറയ്ക്കായി മണ്ണുമാറ്റിയപ്പോള്‍ നിരവധി കുഴിമാടങ്ങള്‍ തകരുകയും മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തേക്ക് വരുകയും ചെയ്തു. 

ഇതേ തുടര്‍ന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും ഗ്രാമവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പണികള്‍ നിര്‍ത്തി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ പദ്ധതിയും പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com