തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിലെ തൊണ്ടിമുറികളും ഹൈടെക്ക് ആക്കി കേരള പൊലീസ്. കോടതി വ്യവഹാരങ്ങളിൽപ്പെട്ട തൊണ്ടി സാധനങ്ങളിൽ ക്യൂആർ കോഡ് പതിപ്പിച്ചാണു പുതിയ പരിഷ്കരണം. പത്തനംതിട്ടയിലാണ് ആദ്യമായി ഈ പരീക്ഷണം നടപ്പിലാക്കിയത്.
ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവൻ മുന്നോട്ടുവച്ച ആശയം ജില്ലാ സൈബർ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നടപ്പിലാക്കുകയായിരുന്നു. പുതിയ സംവിധാനം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നടപ്പിലാക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ നിർദേശിച്ചു
തൊണ്ടിമുതലുകളുടെ വിവരങ്ങൾ ശേഖരിച്ച് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുകയും തുടർന്ന് കേരള പൊലീസിന്റെ ഓൺലൈൻ സംവിധാനമായ ക്രൈം ഡ്രൈവുമായി ബന്ധിപ്പിക്കുകയുമാണ് ഇതിന്റെ ആദ്യ പടി. പിന്നീട് പ്രസ്തുത കേസ്സിന്റെ അനുബന്ധവിവരങ്ങൾ ഉൾക്കൊള്ളിച്ച് സൃഷ്ടിച്ചെടുത്ത ക്യൂ ആര്‍ കോഡ് എല്ലാ തൊണ്ടി മുതലുകളിലും പതിപ്പിക്കും. തൊണ്ടിമുറിയിലുള്ള എല്ലാ വസ്തുകളിലും ക്യൂ ആര്‍ കോഡ് പതിപ്പിച്ചശേഷം ശാസ്ത്രീയമായും ചിട്ടയായും ഇവ ക്രമീകരിക്കും. ഇതോടെ മൊബൈൽഫോണിലെ ഏതെങ്കിലും ക്യൂ ആര്‍ കോഡ് സ്കാനര്‍ ഉപയോഗിച്ച് ഒരു തൊണ്ടിമുതലിലെ കോഡ് സ്കാന്‍ ചെയ്താല്‍ അതിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ