തിരുവനന്തപുരം: ചലച്ചിത്രതാരം മധു അന്തരിച്ചെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ അടിയന്തരമായി നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിര്‍ദേശം നല്‍കി. മധുവിന്‍റെ വ്യാജമരണവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി മധുവിന്‍റെ മകള്‍ ഉമ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പരാതി അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
താൻ മരിച്ചുവെന്ന വ്യാജവാർത്തയോട് ചെറുചിരിയോടെയാണ് മധു പ്രതികരിച്ചത്.സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജമരണവാർത്തയുടെ സത്യാവസ്ഥ അറിയാൻ സീരിയൽ താരവും നിർമാതാവുമായ മനോജ് വിളിച്ചപ്പോഴായിരുന്നു മധുവിന്റെ പ്രതികരണം. 'അതു സാരമില്ല' എന്നായിരുന്നു ചെറിയൊരു ചിരിയോടെയുളള മധുവിന്റെ മറുപടി.
നടൻ ജഗതി ശ്രീകുമാർ, തെന്നിന്ത്യൻ താരം രേഖ, ഗായിക എസ് ജാനകി തുടങ്ങിയവരെക്കുറിച്ചും ഇത്തരത്തിൽ വ്യാജ മരണവാർത്തകൾ പ്രചരിച്ചിരുന്നു. ഒരു പൊതുചടങ്ങിൽ വച്ച് വ്യാജവാർത്ത ചമയ്ക്കുന്നവരെ നടി രേഖ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു രേഖയുടെ ആവശ്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ