വയനാട്ടില്‍ മാത്രം രാത്രിയാത്രക്ക് നിരോധനമെന്തിന് ?; പിന്തുണയുമായി രാഹുല്‍ സമരപ്പന്തലില്‍

വനപാതയിലൂടെയുള്ള ഗതാഗതം രാജ്യത്ത് പല ഭാഗത്തുമുണ്ട്. വയനാട്ടില്‍ മാത്രമായി ഇത് തടയാന്‍ സാധിക്കില്ലെന്നും രാഹുല്‍ഗാന്ധി
വയനാട്ടില്‍ മാത്രം രാത്രിയാത്രക്ക് നിരോധനമെന്തിന് ?; പിന്തുണയുമായി രാഹുല്‍ സമരപ്പന്തലില്‍

ബത്തേരി : ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിനെതിരായ നിയമപോരാട്ടത്തിന് എല്ലാവിധ സഹായവും ഉറപ്പുനല്‍കുന്നതായി രാഹുല്‍ ഗാന്ധി എംപി പറഞ്ഞു. പ്രഗത്ഭരായ അഭിഭാഷകരെ നിയോഗിച്ച് സുപ്രിംകോടതിയില്‍ നിയമപോരാട്ടം തുടരും. ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം നീട്ടാനുള്ള നീക്കത്തിനെതിരെ ബത്തേരിയില്‍ നിരാഹാരം കിടക്കുന്നവരെ നേരില്‍ കണ്ട് പിന്തുണ അറിയിക്കാനെത്തിയതായിരുന്നു രാഹുല്‍ഗാന്ധി. 

വനപാതയിലൂടെയുള്ള ഗതാഗതം രാജ്യത്ത് പല ഭാഗത്തുമുണ്ട്. വയനാട്ടില്‍ മാത്രമായി ഇത് തടയാന്‍ സാധിക്കില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സിസി  ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പികെ കുഞ്ഞാലിക്കുട്ടി എംപി എന്നിവരും രാഹുലിന് ഒപ്പമുണ്ടായിരുന്നു. .കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍  നിന്നും കൂടുതല്‍ ഉറപ്പുകള്‍ ലഭിക്കുന്നത് വരെ നിരാഹാര സമരം തുടരാനാണ് ഇന്നലെ രാത്രി ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചത്. ബത്തേരിയിലെ സന്ദര്‍ശനത്തിന് ശേഷം കലക്ടറേറ്റില്‍ നടക്കുന്ന വികസനസമിതി യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. 

രാത്രിയാത്രാ നിരോധനം ഉള്‍പ്പെടെ വയനാട്ടിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാത്രി ഗതാഗതം നിരോധിച്ചതും പാത പൂര്‍ണമായി അടച്ചിടാനുമുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാന്തതില്‍ ഇളവ് വരുത്തണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ രാഹുല്‍ഗാന്ധിയെ അറിയിച്ചു. 

ഇപ്പോള്‍ ബന്ദിപ്പൂര്‍ വനപാതയിലൂടെ രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെയാണ് വാഹനഗതാഗതത്തിന് നിരോധനം. യാത്രാനിരോധനം പകല്‍ സമയത്തേക്കുകൂടി നീട്ടി പൂര്‍ണ നിരോധനം ആക്കാനും നീക്കമുണ്ട്. രാത്രിയാത്രാ നിരോധനം നീക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ച് അടിയന്തര റിപ്പോര്‍ട്ട് തേടുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com