കുടുംബ സ്വത്ത് യുവതി സ്വന്തം പേരിലേക്കു മാറ്റാന്‍ ശ്രമം നടത്തി, സംശയം ഉയര്‍ന്നത് ഒസ്യത്തിനെച്ചൊല്ലി, കൊലപാതക പരമ്പര ചുരുളഴിഞ്ഞത് സ്വത്തു തര്‍ക്കത്തിലെ അന്വേഷണത്തില്‍

ഉറ്റബന്ധുവായ യുവതിയും, ഇവര്‍ക്ക് സയനൈഡ് എത്തിച്ചു കൊടുത്ത യുവാവും പൊലീസ് വലയിലായെന്നാണ് സൂചന
കുടുംബ സ്വത്ത് യുവതി സ്വന്തം പേരിലേക്കു മാറ്റാന്‍ ശ്രമം നടത്തി, സംശയം ഉയര്‍ന്നത് ഒസ്യത്തിനെച്ചൊല്ലി, കൊലപാതക പരമ്പര ചുരുളഴിഞ്ഞത് സ്വത്തു തര്‍ക്കത്തിലെ അന്വേഷണത്തില്‍

കോഴിക്കോട് കൂടത്തായിയില്‍ സമാന സാഹചര്യത്തില്‍ ആറ് പേര്‍ മരിച്ച സംഭവത്തില്‍ ഉറ്റബന്ധുവായ യുവതിയിലേക്ക് എത്തി അന്വേഷണം. മരിച്ച റോയ് തോമസിന്റെ ഭാര്യ ജോളിയുടെ പേരിലേക്ക് സ്വത്തുക്കള്‍ എഴുതി വെച്ച നിലയിലെ ഒസ്യത്തുമാണ് ദൂരൂഹത തീര്‍ത്തത്.

പതിനാറ് വര്‍ഷത്തിനിടയില്‍ ആറ് മരണങ്ങളാണ് സമാന സാഹചര്യത്തില്‍ നടന്നത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നമറ്റം ടോം തോമസ്(66), ഭാര്യ റിട്ട അധ്യാപിക അന്നമ്മ തോമസ്(57), മകന്‍ റോയ് തോമസ്(40), ടോം തോമസിന്റെ സഹോദരന്‍ എം എം മാത്യു(68), ടോം തോമസിന്റെ സഹോദരന്റെ മകന്റെ മകളായ ആല്‍ഫൈന്‍(2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി(44) എന്നിവരാണ് മരിച്ചത്.

2017ല്‍ ജോളിയും മരിച്ച സിലിയുടെ ഭര്‍ത്താവ് ജോഷയും പുനര്‍വിവാഹം ചെയ്തിരുന്നു.ഉറ്റബന്ധുവായ യുവതിയും, ഇവര്‍ക്ക് സയനൈഡ് എത്തിച്ചു കൊടുത്ത യുവാവും പൊലീസ് വലയിലായെന്നാണ് സൂചന. മരിച്ചവരുടെ ബന്ധുവാണ് ഈ യുവാവ്. ഇയാള്‍ നേരത്തെ ജ്വല്ലറി ജീവനക്കാരനായിരുന്നു. കോഴിക്കോട് എന്‍ഐടിയില്‍ അധ്യാപികയാണെന്ന ഉറ്റബന്ധുവിന്റെ വാദം തെറ്റാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മരണങ്ങള്‍ സംബന്ധിച്ച ഇവരുടെ മൊഴികളിലെ വൈരുദ്ധ്യവും അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.

ടോം തോമസിന്റെ സ്വത്തുക്കള്‍ മകന്‍ റോയ് തോമസ് മരിച്ചതിന് പിന്നാലെ റോയിയുടെ ഭാര്യ ജോളിയുടെ പേരിലേക്ക് മാറ്റിയിരുന്നു. ടോം തോമസ് മരണത്തിന് മുന്‍പേ എഴുതിവെച്ച ഒസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജോളിയുടെ പേരിലേക്ക് സ്വത്തുക്കള്‍ മാറ്റിയത് എന്നായിരുന്നു വാദം. സ്വത്തുക്കള്‍ ജോളിയുടെ പേരിലേക്ക് മാറ്റിയതിന് എതിരെ ടോം തോമസിന്റെ മറ്റ് രണ്ട് മക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒസ്യത്ത് സംശയകരമാണെന്ന പരാതി ഉയര്‍ന്നതോടെ ഒസ്യത്ത് റദ്ദാക്കി.

ഒസ്യത്ത് റദ്ദാക്കിയതിന് പിന്നാലെയാണ് ബന്ധുക്കളുടെ മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ അമേരിക്കയിലുള്ള മകന്‍ റോജോ തോമസ് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുന്നത്. കൊലപാതങ്ങള്‍ നടത്താന്‍ ഉറ്റബന്ധുവിനെ സഹായിച്ച വ്യക്തികളെ കസ്റ്റഡിയില്‍ എടുത്തതിന് ശേഷം അറസ്റ്റിലേക്ക് നീങ്ങാനാണ് പൊലീസ് നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com