കൂടത്തായി കൂട്ട മരണത്തില്‍ ജോളി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

താമരശ്ശേരി സ്വദേശിയും ജ്വല്ലറി ജീവനക്കാരനുമായിരുന്ന മാത്യുവാണ് ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തിരുന്നത്
കൂടത്തായി കൂട്ട മരണത്തില്‍ ജോളി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കോഴിക്കോട് : കൂടത്തായി കൂട്ടമരണത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട റോയി തോമസിന്റെ ഭാര്യയായിരുന്ന ജോളി, ഇവരുടെ ബന്ധു മാത്യു, പ്രജുകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി സ്വദേശിയും ജ്വല്ലറി ജീവനക്കാരനുമായിരുന്ന മാത്യുവാണ് ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തിരുന്നത്. 

താനാണ് ജോളിക്ക് സയനൈഡ് നല്‍കിയതെന്ന് മാത്യു അന്വേഷണ സംഘത്തോട് സമ്മതിച്ചു. ജോളിയുമായി സൗഹൃദം ഉണ്ടായിരുന്നതായും മാത്യു പൊലീസിനോട് പറഞ്ഞു. സ്വര്‍ണ്ണപ്പണിക്കാരനായ പ്രജുകുമാറാണ് സയനൈഡ് മാത്യുവിന് നല്‍കിയത്. എന്നാല്‍ കൊലപാതകത്തില്‍ പ്രജുകുമാറിന് പങ്കുണ്ടോയെന്നും, അറിവുണ്ടായിരുന്നോ എന്നതിലും വ്യക്തതയായിട്ടില്ല. ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജു, പിതാവ് സക്കറിയ എന്നിവരെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചു. എന്നാല്‍ ഷാജുവിന് കൊലപാതകത്തില്‍ എന്തെങ്കിലും തരത്തില്‍ പങ്കോ അറിവോ ഉണ്ടോയെന്ന കാര്യം പൊലീസ് സംഘം വിശദമായി അന്വേഷിച്ചുവരികയാണ്. 

ജോളിയുടെ മക്കളെയും സഹോദരനെയും പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. റോയി തോമസിന്‍രെ മണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കുട്ടികളോട് പൊലീസ് സംഘം ചോദിച്ചറിഞ്ഞത്. സഹോദരനില്‍ നിന്നും പൊലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഇവരെ പൊലീസ് വിട്ടയച്ചു.

പതിനാറ് വര്‍ഷത്തിനിടയില്‍ ആറ് മരണങ്ങളാണ് സമാന സാഹചര്യത്തില്‍ നടന്നത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നമറ്റം ടോം തോമസ്(66), ഭാര്യ റിട്ട അധ്യാപിക അന്നമ്മ തോമസ്(57), മകന്‍ റോയ് തോമസ്(40), ടോം തോമസിന്റെ സഹോദരന്‍ എം എം മാത്യു(68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകളായ ആല്‍ഫൈന്‍(2), ഭാര്യ സിലി(44) എന്നിവരാണ് മരിച്ചത്. ഷാജുവിനെ പിന്നീട് ജോളി വിവാഹം കഴിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com